

ന്യൂഡൽഹി; ഒരു മാസം മാത്രം പ്രായമുള്ള റിങ്സിനുള്ള സമ്മാനവുമായാണ് എന്നും രാവിലെ ലേയിൽ നിന്നുള്ള വിമാനം ഡൽഹിയിൽ പറന്നിറങ്ങുന്നത്. കുഞ്ഞുപൊതിയിലാക്കി അവന്റെ അമ്മയുടെ സമ്മാനം, ഒരു കുപ്പി മുലപ്പാൽ. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന റിങ്സിനെ ആരോഗ്യവാനാക്കുന്നത് ആയിരം കിലോമീറ്റർ അകലെയുള്ള അമ്മയുടെ പാലാണ്. കോവിഡിനെ തുടർന്ന് രണ്ട് സ്ഥലങ്ങളിലായിപ്പോയതോടെയാണ് മകന്റെ വയറു നിറയ്ക്കാൻ ഈ അമ്മയ്ക്ക് വിമാനത്തിന്റെ സഹായം തേടേണ്ടിവന്നത്.
ലഡാക്കിന്റെ തലസ്ഥാന നഗരമായ ലേയിൽ വച്ചാണ് കഴിഞ്ഞമാസം 16ന് ഡോർജെ പാൽമോ മകന് ജന്മം നൽകിയത്. എന്നാൽ പാൽ കുടിക്കാനാവാത്ത അവസ്ഥയിലായിരുന്നു കുട്ടി. അന്നനാളത്തിലെ തകരാറുണ്ടെന്ന് കണ്ടെത്തിയതോടെ രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അടിയന്തിര ചികിത്സയ്ക്കായി ഡൽഹിയിലേക്ക് മാറ്റുന്നത്. അമ്മയുടെ സഹോദരനാണ് കുഞ്ഞിനേയുംകൊണ്ട് ഡൽഹിയിലെത്തിയത്. മൈസൂരൂവിൽ ജോലി ചെയ്യുന്ന അച്ഛനും മകന് കൂട്ടായി എത്തി.
ഡല്‍ഹിയിലെ മാക്‌സ് സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുഞ്ഞ് വളരെ വേഗം സുഖം പ്രാപിച്ചു. എന്നാല്‍ അമ്മ കൂടെയില്ലാത്തതിനാല്‍ കുഞ്ഞിന് പാല്‍ ലഭിക്കാത്ത അവസ്ഥയായി. കുഞ്ഞിന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ മുലപ്പാല്‍ അത്യാവശ്യമാണ് എന്ന് പറഞ്ഞതോടെ അമ്മ വിമാനം വഴി വേയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പാല്‍ എത്തിക്കാന്‍ തുടങ്ങി. ഇത് അറിഞ്ഞതോടെ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ സൗജന്യമായി കുഞ്ഞിന് പാല്‍ എത്തിച്ചുകൊടുക്കുകയായിരുന്നു. മുലപ്പാല്‍ നിറച്ച് എത്തുന്ന കുഞ്ഞുപെട്ടി സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ അച്ഛന്‍ ജിക്മത് വാങ്ഡസും സഹോദരന്‍ ജിഗ്മത് ഗ്യാലും കാത്തുനില്‍ക്കുന്നുണ്ടാകും. മുലപ്പാല്‍ കുടിക്കാന്‍ തുടങ്ങിയതോടെ കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ആഴ്ച അവസാനത്തോടെ കുഞ്ഞ് ആശുപത്രി വിടും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates