

സൂററ്റ്: ഗുജറാത്തില്‍ നൂറോളം കുടിയേറ്റ തൊഴിലാളികള്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. തൊഴിലാളികള്‍ ഓഫീസും വാഹനങ്ങളും തകര്‍ത്തു. നാട്ടിലേക്ക് തിരിച്ചയയ്ക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ നടത്തിയ പ്രതിഷേധമാണ് അക്രമത്തിൽ കലാശിച്ചത്.
സൂററ്റ് ഖജോദില്‍ നിര്‍മാണത്തിലിരിക്കുന്ന ഡയമണ്ട് ബോഴ്‌സ് കോംപ്ലക്‌സിന്റെ നിര്‍മാണത്തിനായി കരാറുകാര്‍ ഏര്‍പ്പെടുത്തിയ തൊഴിലാളികളാണ് ആക്രമണം അഴിച്ചുവിട്ടത്. കെട്ടിട നിര്‍മാണത്തിന് ജില്ലാ കലക്ടറുടെ അനുമതി ലഭിച്ചതോടെ നിര്‍മാണ ജോലികള്‍ വേഗത്തിലാക്കാന്‍ കരാറുകാര്‍ ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ തൊഴിലാളികളെ കൊണ്ടുവന്നു. ഇതാണ് ഇവരെ രോഷാകുലരാക്കിയത്.
പുറത്തു നിന്നെത്തിയവര്‍ക്ക് വൈറസ് ബാധയുണ്ടാകുമെന്ന് പറഞ്ഞ തൊഴിലാളികള്‍ അവരെ ഇവിടെ കൊണ്ടുവരാന്‍ സാധിക്കുമെങ്കില്‍ എന്തുകൊണ്ടാണ് തങ്ങളെ വീടുകളിലേക്ക് മടങ്ങാന്‍ അനുവദിക്കാത്തത് എന്ന ചോദ്യവുമുയര്‍ത്തി. പ്രകോപിതരായ തൊഴിലാളികള്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിന് നേരെ കല്ലെറിയുകയും ഓഫീസിന് സമീപത്തായി നിര്‍ത്തിയിട്ടിരുന്ന രണ്ടു കാറുകള്‍ തകര്‍ക്കുകയും ചെയതു.
പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇവരെ ശാന്തരാക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates