കുരങ്ങന്‍ തട്ടിക്കൊണ്ടുപോയ നവജാതശിശു മരിച്ചു: മൃതദേഹം കണ്ടെത്തിയത് വീട്ടുകിണറ്റില്‍ 

കഴിഞ്ഞദിവസമാണ് അമ്മയ്ക്ക് സമീപം കൊതുകുവലയില്‍ ഉറങ്ങുകയായിരുന്ന 16 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കുരങ്ങന്‍ തട്ടിക്കൊണ്ടുപോയത്.
കുരങ്ങന്‍ തട്ടിക്കൊണ്ടുപോയ നവജാതശിശു മരിച്ചു: മൃതദേഹം കണ്ടെത്തിയത് വീട്ടുകിണറ്റില്‍ 
Updated on
1 min read

ഭുവനേശ്വര്‍: അമ്മയ്‌ക്കൊപ്പം ഉറങ്ങുന്നതിനിടെ കുരങ്ങന്‍ തട്ടിക്കൊണ്ടുപോയ നവജാതശിശു മരിച്ചു. വീട്ടിലെ കിണറ്റിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞദിവസമാണ് അമ്മയ്ക്ക് സമീപം കൊതുകുവലയില്‍ ഉറങ്ങുകയായിരുന്ന 16 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കുരങ്ങന്‍ തട്ടിക്കൊണ്ടുപോയത്. വനം വകുപ്പിന്റെയും അഗ്‌നിരക്ഷാ സേനയുടെയും നേതൃത്വത്തില്‍ വലിയ തിരച്ചില്‍ വനത്തില്‍ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കുഞ്ഞിന്റെ മൃതദേഹം വീട്ടുവളപ്പിലെ കിണറ്റില്‍ നിന്നുമാണ് ലഭിച്ചത്. ഒഡിഷയിലെ കട്ടക്ക് ജില്ലയില്‍, തലാബസ്ത ഗ്രാമത്തിലാണ് സംഭവം. 

കുഞ്ഞിനെ സുരക്ഷിതമായി തിരികെ ലഭിക്കാന്‍ ക്ഷേത്രത്തിനു മുന്നില്‍ സാഷ്ടാംഗം പ്രണമിച്ചു കിടക്കുന്ന അച്ഛന്‍ രാമകൃഷ്ണ നായിക്കിന്റെ ഫോട്ടോ മാധ്യമങ്ങളില്‍ വന്നിരുന്നു. അതിനിടെയാണ് ദുരന്ത വാര്‍ത്ത എത്തിയത്. കഴിഞ്ഞദിവസമാണ് വീട്ടിനുള്ളില്‍ കൊതുക് വലയ്ക്കുള്ളില്‍ ഉറങ്ങുകയായിരുന്ന കുട്ടിയെ കുരങ്ങ് എടുത്തോടിയത്.

ഉറക്കത്തില്‍ ഞെട്ടിയുണര്‍ന്ന യുവതി, തന്റെ കുഞ്ഞിനെ എടുത്തുകൊണ്ട് കുരങ്ങന്‍ ഓടിപ്പോകുന്നത് കാണുകയായിരുന്നു. യുവതി കരഞ്ഞ് ബഹളം വെച്ച് ആളുകള്‍ എത്തിയപ്പോഴേക്കും കുരങ്ങന്‍ ഇവരുടെ കണ്‍മുന്നില്‍ നിന്നും മറഞ്ഞിരുന്നു. സ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാരാണ് അധികൃതരെ അറിയിച്ചത്. പൊലീസിനൊപ്പം അഗ്‌നിശമനസേനയും വനംവകുപ്പ് ഉദ്യോഗസ്ഥരും കാട്ടിനുള്ളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കുഞ്ഞിന്റെ കരച്ചില്‍ ശബ്ദം കേള്‍ക്കാത്തത് രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. 

ജനിച്ചതു മുതല്‍ കുഞ്ഞ് കരഞ്ഞിരുന്നില്ല. കരയാത്തതിനെത്തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയില്‍  പ്രവേശിപ്പിച്ചിരുന്നു. വീട്ടില്‍ തിരിച്ചെത്തി അധിക ദിവസമാകുന്നതിനു മുന്‍പാണ് കുരങ്ങന്‍ കുഞ്ഞിനെ റാഞ്ചിയെടുത്തത്. റാഞ്ചിയെടുത്ത് അധികം താമസിയാതെ തന്നെ കുഞ്ഞ് കിണറ്റില്‍ വീണിട്ടുണ്ടാകാമെന്നാണ് പോലീസ് പറയുന്നത്.പോസ്റ്റ് മോര്‍ട്ടത്തിനു ശേഷമേ യഥാര്‍ഥ മരണകാരണം മനസിലാവൂ.

കട്ടക്കില്‍ കുരങ്ങുകളുടെ ആക്രമണം വളരെ രൂക്ഷമാണെന്ന് നേരത്തെ പ്രദേശവാസികള്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇത് കാര്യമാക്കിയിരുന്നില്ലെന്നാണ് ഇവരുടെ പരാതി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കാത്തതിനാലാണ് കുരുങ്ങുകള്‍ നാട്ടിലേയ്ക്ക് ഇറങ്ങി ആക്രമണം നടത്തുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com