'കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ തുടരും' ; രണ്ടു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ ലഭിച്ച സൂചനകളില്‍ പ്രതീക്ഷയെന്നു മുഖ്യമന്ത്രിമാര്‍

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു രാഹുല്‍ ഗാന്ധി തുടരുമെന്ന സൂചനയാണ് ഇന്നലെ അദ്ദേഹവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ലഭിച്ചതെന്ന് പാര്‍ട്ടി ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍
രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മടങ്ങുന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ -പിടിഐ
രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മടങ്ങുന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ -പിടിഐ
Updated on
1 min read

ന്യൂഡല്‍ഹി; കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു രാഹുല്‍ ഗാന്ധി തുടരുമെന്ന സൂചനയാണ് ഇന്നലെ അദ്ദേഹവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ലഭിച്ചതെന്ന് പാര്‍ട്ടി ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍. അധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്ന നിലപാടില്‍ രാഹുല്‍ അയവു വരുത്തിയിട്ടുണ്ടെന്ന് രണ്ടു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയ്ക്കു ശേഷം മുഖ്യമന്ത്രിമാര്‍ വ്യക്തമാക്കി.

''രാഹുല്‍ നിലപാടില്‍ അയവു വരുത്തിയിട്ടുണ്ട്. അല്ലെങ്കില്‍ രണ്ടു മണിക്കൂര്‍ നേരം അദ്ദേഹം ഞങ്ങളെ കേള്‍ക്കില്ലായിരുന്നു'' -കൂടിക്കാഴ്ചയ്ക്കു ശേഷം പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി പറഞ്ഞു. അധ്യക്ഷ സ്ഥാനത്തു തുടരുമെന്ന് രാഹുല്‍ ഉറപ്പു പറഞ്ഞിട്ടില്ലെന്നു കൂട്ടിച്ചേര്‍ത്ത നാരായണ സ്വാമി കടുത്ത നിലപാടില്‍ അദ്ദേഹം അയവു വരുത്തിയിട്ടുണ്ടെന്ന് ആവര്‍ത്തിച്ചു.

പാര്‍ട്ടിയെ പുനസംവിധാനം ചെയ്താല്‍ പൂര്‍ണ സ്വാതന്ത്ര്യവും പിന്തുണയുമാണ് ഞങ്ങള്‍ അദ്ദേഹത്തിന് ഉറപ്പു നല്‍കിയത്. ഏതു വിധത്തിലും അദ്ദേഹത്തിന് ഒപ്പം നില്‍ക്കാമെന്ന് കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയിട്ടുണ്ട്- നാരായണസ്വാമി പറഞ്ഞു.

ഹൃദയം തുറന്നുള്ള സംസാരമാണ് കൂടിക്കാഴ്ചയില്‍ ഉണ്ടായതെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. രാഹുല്‍ നേതൃസ്ഥാനത്തു തുടരണമെന്ന, രാജ്യത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമാണ് ഞങ്ങള്‍ അദ്ദേഹത്തെ അറിയിച്ചത്. അത് അദ്ദേഹത്തിനു ബോധ്യമായിട്ടുണ്ടെന്നാണ് പ്രതീക്ഷ- ഗെലോട്ട് പറഞ്ഞു.

നാരായണസ്വാമിക്കും ഗെലോട്ടിനും പുറമേ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്, ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘല്‍, പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിങ് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. 

തോല്‍വിയുടെ ഉത്തരവാദിത്തം തങ്ങളുടേതു കൂടിയാണെന്ന് മുഖ്യമന്ത്രിമാര്‍ രാഹുലിനോടു പറഞ്ഞു. എന്നാല്‍ രാജി സന്നദ്ധത അറിയിച്ചെന്ന വാര്‍ത്തകളോട് മുഖ്യമന്ത്രിമാര്‍ പ്രതികരിച്ചില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com