

ബെംഗളൂരു: കൊറോണ വൈറസിനെതിരെയുള്ള ആയുർവേദ മരുന്നിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ താൽക്കാലികമായി നിർത്തിവെച്ചേക്കുമെന്ന് സൂചന. ബെംഗളൂരു മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്(ബിഎംസിആർഐ) എത്തിക്സ് കമ്മിറ്റിയാണ് പരീക്ഷണം നിർത്തിവെയ്ക്കുന്ന നടപടിയിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോർട്ട്. മരുന്ന് അവതരിപ്പിച്ച ഡോക്ടർ പരീക്ഷണം പ്രാഥമിക ഘട്ടത്തിലിരിക്കെ മരുന്ന് വിജയകരമാണെന്ന് അവകാശപ്പെട്ടതിന് പിന്നാലെയാണ് നീക്കം.
ഭൗമ്യ, സാത്മ്യ എന്നീ പേരുകളിൽ രണ്ട് ഗുളികകളാണ് കോവിഡിനെ ചെറുക്കും എന്ന് അവകാശപ്പെട്ട് അവതരിപ്പിച്ചത്.ബെംഗളൂരുവിലെ ആയുർവേദ ഡോക്ടറായ ഗിരിധർ കാജെ ഗുളികകൾ അവതരിപ്പിച്ചത്. എത്തിക്സ് കമ്മിറ്റിക്ക് മുമ്പാകെ കാര്യങ്ങൾ അവതരിപ്പിക്കാതെയാണ് ഡോക്ടർ പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും മുന്നിൽ പരീക്ഷണം വിജയകരമാണെന്ന് അവകാശപ്പെട്ടത്. മരുന്നുകളുടെ ക്ലിനിക്കൽ പരീക്ഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പരീക്ഷണത്തിന്റെ യാതൊരു ഫലങ്ങളും സമർപ്പിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി എത്തിക്സ് കമ്മിറ്റി ഡോക്ടർക്ക് കത്തയച്ചതായാണ് റിപ്പോർട്ട്.
ഡോക്ടറുടേത് അതിരുകടന്ന നടപടിയാണെന്നും പരീക്ഷണത്തിന്റെ നിലവിലെ സ്ഥിതി അദ്ദേഹംതന്നെ മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരിക്കണമെന്നും എത്തിക്സ് കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ക്ലിനിക്കൽ പരീക്ഷണം നിർത്തിവെയ്ക്കാൻ തങ്ങൾ നിർബന്ധിതരാകുമെന്നും മുന്നറിയിപ്പുനൽകിയിട്ടുണ്ട്.
കത്തിലെ ആരോപണങ്ങൾ ഡോക്ടർ കാജെ നിഷേധിച്ചെന്നും റിപ്പോർട്ടുകളുണ്ട്. ജൂൺ ഏഴ് മുതൽ 25 വരെ വിക്ടോറിയ ആശുപത്രിയിലാണ് ആയുർവേദ മരുന്നുകളുടെ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടന്നത്. ഇതിന്റെ അന്തിമറിപ്പോർട്ടുകൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates