കോവിഡ് ഭേദമായ മന്ത്രിക്ക് വമ്പിച്ച സ്വീകരണം, പടക്കം പൊട്ടിക്കല്‍; കോവിഡ് മാനദണ്ഡം ലംഘിച്ച് തടിച്ചുകൂടി നൂറുകണക്കിന് പ്രവര്‍ത്തകര്‍ ( വീഡിയോ)

കോവിഡ് മുക്തി നേടി മടങ്ങിയെത്തിയ മന്ത്രിക്ക് മാനദണ്ഡങ്ങള്‍ ലംഘിച്ച് വലിയ തോതിലുളള സ്വീകരണം ഏര്‍പ്പെടുത്തിയ എഐഎഡിഎംകെ പാര്‍ട്ടിയുടെ നടപടി വിവാദത്തില്‍
കോവിഡ് ഭേദമായ മന്ത്രിക്ക് വമ്പിച്ച സ്വീകരണം, പടക്കം പൊട്ടിക്കല്‍; കോവിഡ് മാനദണ്ഡം ലംഘിച്ച് തടിച്ചുകൂടി നൂറുകണക്കിന് പ്രവര്‍ത്തകര്‍ ( വീഡിയോ)
Updated on
1 min read

ചെന്നൈ: കോവിഡ് മുക്തി നേടി മടങ്ങിയെത്തിയ മന്ത്രിക്ക് മാനദണ്ഡങ്ങള്‍ ലംഘിച്ച് വലിയ തോതിലുളള സ്വീകരണം ഏര്‍പ്പെടുത്തിയ എഐഎഡിഎംകെ പാര്‍ട്ടിയുടെ നടപടി വിവാദത്തില്‍. തമിഴ്‌നാട് സഹകരണ മന്ത്രി സെല്ലൂര്‍ രാജു ആണ് കോവിഡ് മുക്തമായത്. ചെന്നൈയിലെ ആശുപത്രിയില്‍ നിന്ന് നാടായ മധുരയില്‍ എത്തിയ രാജുവിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏര്‍പ്പെടുത്തിയ സ്വീകരണത്തിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. പടക്കം പൊട്ടിച്ചും സാമൂഹിക അകലം പാലിക്കാതെ തടിച്ചുകൂടിയുമാണ് മന്ത്രിയെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.

ചെന്നൈയിലെ എംഐഒടി ആശുപത്രിയിലായിരുന്നു സെല്ലൂര്‍ രാജു ചികിത്സയില്‍ കഴിഞ്ഞിരുന്നത്. സഹകരണ മന്ത്രിയായ രാജുവിന് ജന്മദേശമായ മധുരയില്‍ എഐഎഡിഎംകെ പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തിന്റെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. തമിഴ്‌നാട്ടില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെയാണ് സാമൂഹിക അകലം ഉള്‍പ്പെടെയുളള കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെയുളള സ്വീകരണം. 

കാറിലാണ് മന്ത്രി വന്നിറങ്ങിയത്. ചുറ്റും പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂടി നില്‍ക്കുന്നത് കാണാം. പടക്കം പൊട്ടിച്ചാണ് ഇദ്ദേഹത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ വരവേറ്റത്. തുടര്‍ന്ന് നേതാവിനെ ആനയിച്ച് അകത്തേയ്ക്ക് വിളിച്ചു കൊണ്ടുപോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. നൂറു കണക്കിന് ആളുകളാണ് ഒരു മാനദണ്ഡവും പാലിക്കാതെ തടിച്ചുകൂടിയത്.

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ ഓഗസ്റ്റ് 31 വരെ നീട്ടിയിരിക്കുകയാണ്. ഗൗരവമായ സാഹചര്യത്തിലൂടെ കടന്നുപോകുന്നതിനിടെ, ഭരിക്കുന്ന പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ വമ്പിച്ച സ്വീകരണത്തിനെതിരെ വ്യാപകമായ വിമര്‍ശനമാണ് ഉയരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com