പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോവിഡ് രോഗിയെന്ന് കരുതി ബസ്സില്‍ നിന്ന് തള്ളിയിട്ടു; ഹൃദയാഘാതത്തെതുടര്‍ന്ന് പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

19 കാരിയായ അന്‍ഷിക എന്ന പെണ്‍കുട്ടിയാണ് മരിച്ചത്
Published on

നോയിഡ: കോവിഡ് ബാധിതയാണെന്ന് സംശയിച്ച് ബസ് ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് വണ്ടിയില്‍ നിന്ന് പുറത്താക്കിയ പെണ്‍കുട്ടി ഹൃദയാഘാതത്തെതുടര്‍ന്ന് മരിച്ചു. 19 കാരിയായ അന്‍ഷിക എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. പെണ്‍കുട്ടിയെ ജീവനക്കാര്‍ പുറത്തേക്ക് തള്ളിയിട്ടെന്നും ബസ്സിലുണ്ടായ തര്‍ക്കത്തിനിടെയാണ് കുട്ടിക്ക് ഹൃദയാഘാതമുണ്ടായതെന്നും ബന്ധുക്കള്‍ ആരോപിച്ചു.

ഹൃദയാഘാതമാണ് അന്‍ഷികയുടെ മരണകാരണമെന്ന് പൊലീസ് പറഞ്ഞു. ബസ് യാത്രയ്ക്കിടെ ക്ഷീണിതയായ അന്‍ഷിക ബോധരഹിതയപ്പോള്‍ കുട്ടിക്ക് കോവിഡ് ആണെന്ന് ബസ് ഡ്രൈവറും കണ്ടക്ടറും കരുതിയെന്നും ഇവര്‍ കുട്ടിയെ വണ്ടിയില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ടെന്നും അന്‍ഷികയുടെ കുടുംബം ആരോപിക്കുന്നു. ബസ്സില്‍ വച്ച് ജീവനക്കാരുമായി ഉണ്ടായ തര്‍ക്കത്തിനിടെയാണ് അന്‍ഷികയ്ക്ക് ഹൃദയാഘാതം ഉണ്ടായതെന്നാണ് ബന്ധുക്കളുടെ ആരോപണം. എന്നാല്‍ ആക്രമണം നടന്നതിന് തെളിവില്ലെന്നാണ് പൊലീസ് പറയുന്നത്.

അമ്മവീട്ടില്‍ പോകാനായി ഉച്ചയ്ക്ക് രണ്ട് മണിയോടെ ബസില്‍ കയറിയ അന്‍ഷിക നാലരയോടെ മരിച്ചെന്നാണ് സഹോദരന് വിവരം ലഭിച്ചത്. ബസ്സില്‍ കയറുന്നതുവരെ സഹോദരിക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലായിരുന്നെന്നും യാത്രയ്ക്കിടെ ചൂടുകൊണ്ട് തളര്‍ച്ച അനുഭവപ്പെട്ടതാണെന്നും അന്‍ഷികയുടെ സഹോദരന്‍ പറഞ്ഞു. എന്നാല്‍ ബസ്സിലുണ്ടായിരുന്നവരും ജീവവനക്കാരും അന്‍ഷികയ്ക്ക് കൊറോണ വൈറസ് ബാധയാണെന്ന തരത്തിലാണ് പെരുമാറിയതെന്നും ഇവര്‍ ആരോപിച്ചു.

അന്‍ഷികയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഹൃദയാഘാതമാണ് മരണകാരണമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് അസ്വാഭാവിക മരണത്തിന് കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com