ബംഗളൂരു: കർഷക സ്ത്രീയെ അധിക്ഷേപിച്ച കർണാടക നിയമ മന്ത്രി മധു സ്വാമിയെ പരസ്യമായി ശാസിച്ച് മുഖ്യമന്ത്രി യെദ്യൂരപ്പ. കർഷക സ്ത്രീക്ക് നേരെ മന്ത്രി ആക്രോശിച്ച സംഭവം ഏറെ വിമർശനം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി പരസ്യ ശാസനയുമായി രംഗത്തെത്തിയത്.
കർണാടകയിലെ കോലാറിലാണ് സംഭവം. ജലസേചന വകുപ്പിന്റെ ചുമതല കൂടിയുള്ള മന്ത്രി മധു സ്വാമി കോറമംഗള- ചല്ലാഗാട്ട മേഖലയിൽ പരിശോധന നടത്തുന്നതിനിടെയൊണ് കർഷക സ്ത്രീയെ മന്ത്രി ആധിക്ഷേപിച്ചത്. 1022 ഏക്കർ ഭൂമിയിലെ കൈയേറ്റത്തെക്കുറിച്ച് ചോദിക്കുമ്പോഴാണ് മന്ത്രി പ്രകോപിതനായത്.
'വായടക്കൂ റാസ്‌കൽ, നിങ്ങൾക്കെന്നോട് ഉത്തരവിടാൻ പറ്റില്ല, വേണമെങ്കിൽ അപേക്ഷിക്കൂ' എന്ന് പറഞ്ഞ് മന്ത്രി സ്ത്രീക്ക് നേരെ തട്ടിക്കയറി. സ്ത്രീയെ പിടിച്ചു മാറ്റാൻ പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ വാർത്താ ചാനലുകളിലൂടെ പുറത്തു വന്നു. ഇതോടെ സംഭവത്തിൽ മന്ത്രിക്കെതിരെ വ്യാപക വിമർശനം ഉയർന്നു.
ഇതിനു പിന്നാലെയാണ് യെദ്യൂരപ്പ മധു സ്വാമിയെ പരസ്യമായി ശാസിച്ചത്. 'മധു സ്വാമിയുടെ പെരുമാറ്റം ശരിയായില്ല, ഒരു സ്ത്രീയോട് ഇത്ര അപമര്യാദയായി പെരുമാറാൻ പാടില്ലായിരുന്നു. കർഷക സ്ത്രീയോട് താൻ സംസാരിക്കും, ഇനി ഒരിക്കലും ഇത്തരത്തിൽ സംഭവിക്കില്ലെന്ന് ഉറപ്പു വരുത്തും'- മുഖ്യമന്ത്രി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
അതേസമയം, സ്ത്രീയെ വേദനിപ്പിച്ചെങ്കിൽ അവരോട് ക്ഷമ ചോദിക്കുമെന്ന് മധു സ്വാമി വ്യക്തമാക്കി. 'ഗ്രാമങ്ങളിലേക്ക് ഞങ്ങൾ പോകുന്നത് അവരുടെ പ്രശ്‌നങ്ങൾ ചോദിച്ചറിയാനാണ്. എന്നാൽ അവർ ഞങ്ങളെ അധിക്ഷേപിക്കുകയാണ് ചെയ്തത്. അവർ ഞങ്ങളോട് പരിധിവിട്ട് പെരുമാറി'- മധു സ്വാമി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates