ഖേദപ്രകടനം നടത്തിയതിന് പിന്നാലെ മോദിയെ വീണ്ടും കള്ളനെന്ന് വിളിച്ച് രാഹുല്‍; മെയ് 23ന് ജനങ്ങളുടെ കോടതി വിധിയെഴുതും

ഖേദപ്രകടനം നടത്തിയതിന് പിന്നാലെ മോദിയെ വീണ്ടും കള്ളനെന്ന് വിളിച്ച് രാഹുല്‍; മെയ് 23ന് ജനങ്ങളുടെ കോടതി വിധിയെഴുതും

റഫാല്‍ അഴിമതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കള്ളനെന്ന് വിളിച്ചതിന് സുപ്രീംകോടതിയില്‍ ഖേദപ്രകടനം നടത്തിയതിന് പിന്നാലെ വീണ്ടും മോദിയെ കള്ളെനെന്ന് വിളിച്ച് രാഹുല്‍ ഗാന്ധി
Published on

ന്യൂഡല്‍ഹി: റഫാല്‍ അഴിമതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കള്ളനെന്ന് വിളിച്ചതിന് സുപ്രീംകോടതിയില്‍ ഖേദപ്രകടനം നടത്തിയതിന് പിന്നാലെ വീണ്ടും മോദിയെ കള്ളെനെന്ന് വിളിച്ച് രാഹുല്‍ ഗാന്ധി. കാവല്‍ക്കാരന്‍ കള്ളനാണെന്ന് മെയ് ഇരുപത്തിമൂന്നിന് ജനങ്ങളുടെ കോടതി വിധിയെഴുതുമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 

നീതി ലഭിക്കും. പാവങ്ങളെ കൊള്ളയടിച്ച് കോടീശ്വരരായ സുഹൃത്തുക്കളെ സഹായിച്ച കാവല്‍ക്കാരന്‍ ശിക്ഷിക്കപ്പെടും- അദ്ദേഹം പറഞ്ഞു. 
റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട പ്രസ്താവനക്കെതിരെയുള്ള കോടതി അലക്ഷ്യ കേസില്‍ രാഹുല്‍ കോടതിയില്‍ ഖേദപ്രകടനം നടത്തിയിരുന്നു. കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് രാഹുല്‍ ഖേദം അറിയിച്ചത്. പ്രചാരണ ചൂടില്‍ നടത്തിയ പ്രസ്താവന എതിരാളികള്‍ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയായിരുന്നു എന്നും രാഹുല്‍ കോടതിയെ അറിയിച്ചു.

റഫാല്‍ ഇടപാടില്‍ ചോര്‍ന്ന രേഖകളും ഉള്‍പ്പെടെ പരിശോധിക്കുമെന്ന് കേസ് പരിഗണിച്ച സുപ്രിംകോടതി പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെ ഇടപാടില്‍ അഴിമതി നടന്നെന്നും, ഇതിന് തെളിവാണ് സുപ്രിംകോടതി ഉത്തരവെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു. കാവല്‍ക്കാരന്‍ കള്ളനാണെന്ന് കോടതി വിധിയിലൂടെ തെളിഞ്ഞെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.

ഈ പ്രസ്താവനക്കെതിരെ ബിജെപി വക്താവ് മീനാക്ഷി ലേഖിയാണ് സുപ്രിംകോടതിയില്‍ കോടതി അലക്ഷ്യ ഹര്‍ജിയുമായി സമീപിച്ചത്. റഫാല്‍ ഇടപാടില്‍ അഴിമതി നടന്നതായി കോടതി പ്രസ്താവിച്ചിട്ടില്ലെന്നും, രാഹുലിന്റെ പ്രസ്താവന തെറ്റിദ്ധാരണാജനകവും, കോടതി അലക്ഷ്യവുമാണെന്നും ബിജെപി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com