പനാജി: ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ ആരോഗ്യനില വളരെ മോശമാണെന്ന് ഡെപ്യൂട്ടി സ്പീക്കർ മൈക്കൾ ലോബോ. ഞായറാഴ്ച മാധ്യമങ്ങളോടു സംസാരിക്കവെയാണ് ലോബോ ഇക്കാര്യം അറിയിച്ചത്. മനോഹർ പരീക്കറിനു പകരക്കാരനെ കണ്ടെത്തുമെന്നും അദ്ദേഹം അറിയിച്ചു.
ഞായറാഴ്ച രാവിലെ ഇതിനായി മുതിർന്ന ബിജെപി നേതാക്കൾ യോഗം ചേരുന്നുണ്ട്. ഈ യോഗത്തിൽ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തുമെന്നാണു സൂചന. എംഎൽഎമാരിൽ ഒരാൾതന്നെ മുഖ്യമന്ത്രിയാകുമെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി ഘടക കക്ഷികളായ ഗോവ ഫോർവേഡ് പാർട്ടിയുമായും മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയുമായും ബിജെപി നേതാക്കൾ ചർച്ച നടത്തും.
സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് കോൺഗ്രസ് വീണ്ടും കത്ത് നൽകിയ സാഹചര്യത്തിലാണ് ബിജെപിയുടെ നീക്കം. മാപ്സ എം.എൽ.എ ഫ്രാൻസിസ് ഡിസൂസ മരിച്ചതോടെ നിയമസഭയിലെ ബി.ജെ.പി അംഗങ്ങളുടെ എണ്ണം 13 ആയി. നിലവിൽ 40 അംഗ ഗോവ നിയമസഭയിൽ കോണ്‍ഗ്രസിന് 14 എംഎൽഎമാരുണ്ട്.
ബിജെപി എംഎൽഎമാരിൽ മുഖ്യമന്ത്രി പരീക്കർ അത്യാസന്ന നിലയിലാണ്. മറ്റൊരു ബിജെപി എംഎൽഎ പാണ്ഡുരംഗ് മഡ്കെയ്ക്കർ പക്ഷാഘാതത്തെ തുടർന്നു സഭയിൽ ഹാജരാകുന്നില്ല. നേരത്തെ രണ്ട് കോണ്‍ഗ്രസ് എംഎൽഎമാർ രാജിവച്ച് ബിജെപിയിൽ ചേർന്നിരുന്നു. ഇതടക്കം മൂന്നു സീറ്റുകൾ ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് നീക്കം ശക്തമാക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates