

ന്യൂഡൽഹി: പാകിസ്ഥാനിലെ മുസ്‌ലിം ലീഗിന്റെ മാതൃകയിലുള്ള പച്ചനിറവും ചന്ദ്രക്കലയും നക്ഷത്രവുമടങ്ങുന്ന പതാകകൾ ഉയർത്തുന്നത് നിരോധിക്കണമെന്ന ഹർജിയിൽ മറുപടിനൽകാൻ സുപ്രീംകോടതി കേന്ദ്രസർക്കാരിന് രണ്ടാഴ്ചകൂടി സമയം അനുവദിച്ചു. യു പിയിലെ ഷിയ സെൻട്രൽ വഖഫ് ബോർഡ് ചെയർമാൻ സയീദ് വാസീം റിസ്‌വിയുടെ ഹർജി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്.
ഹർജിയിൽ കേന്ദ്രത്തിന് കഴിഞ്ഞവർഷം തന്നെ നോട്ടീസയച്ചിരുന്നു. ഇത്തരം പതാകകൾ ഉയർത്തുന്നത് അനിസ്‌ലാമികമാണെന്നാണ് റിസ്‌വിയുടെ വാദം. മുംബൈയിലും മറ്റും ഒട്ടേറെ കെട്ടിടങ്ങളിലും ആരാധനാലയങ്ങളിലും ഇത്തരം പതാകകൾ ഉയർത്തിയിട്ടുണ്ട്. ഹിന്ദു-മുസ്‌ലിം സമുദായങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കാൻ ഇതു കാരണമായേക്കുമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
നവാസ് വഖാർ ഉൾ മാലിക്കും മുഹമ്മദലി ജിന്നയും 1906-ൽ സ്ഥാപിച്ച പഴയ മുസ്‌ലിം ലീഗിന്റെ പതാകയിലാണ് പച്ചനിറവും ചന്ദ്രക്കലയും നക്ഷത്രവുമുള്ളത്. എന്നാൽ, ഇപ്പോൾ ഇന്ത്യൻ മുസ്‌ലിങ്ങൾ ഇത് ഇസ്‌ലാമിക പതാകയായി പരിഗണിക്കുകയാണെന്ന് ഹർജിയിൽ പറയുന്നു. മുസ്‌ലിം മേഖലകളിൽ ഇത്തരം പതാക ഉയർത്തുന്നുമുണ്ട്. ഇതിന് ഇസ്‌ലാമുമായോ സമുദായത്തിന്റെ ആചാരങ്ങളുമായോ യാതൊരു ബന്ധവുമില്ലെന്നും ഹർജിക്കാരൻ വ്യക്തമാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates