ലഡാക്ക്: ചൈനയുമായി തർക്കം നിലനിൽക്കുന്ന ഗൽവാൻ താഴ്വരയിലെ നദിക്ക് കുറുകെ പാലം പണി പൂർത്തിയാക്കി ഇന്ത്യ. ഗൽവാൻ നദിക്ക് കുറുകെയുള്ള പാലത്തിന്റെ പണി സൈന്യമാണ് പൂർത്തിയാക്കിയത്. ചൈനയുടെ ശക്തമായ എതിർപ്പ് വകവെയ്ക്കാതെയാണ് ഇന്ത്യ പാലം നിർമിച്ചത്. തിങ്കളാഴ്ചയുണ്ടായ സംഘർഷത്തിന് ശേഷവും നിർമാണം തടയാൻ ചൈനക്ക് സാധിച്ചില്ല.
അതിനിടെ ഗൽവാൻ താഴ്‌വരയിലുണ്ടായ ഇന്ത്യ-ചൈന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വ്യോമസേന മേധാവി എയർചീഫ് മാർഷൽ ആർകെഎസ് ബദൗരിയ ലഡാക്കിലെത്തി. ശ്രീനഗറിലെ ബേസ് ക്യാമ്പിലെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ച അദ്ദേഹം മുതിർന്ന സൈനികോദ്യാഗസ്ഥരുമായി ചർച്ച നടത്തി. ലേയിലേയും ശ്രീനഗറിലെയും ബേസ് ക്യാമ്പുകളിലാണ് ബദൗരിയ എത്തിയത്.
വ്യോമസേന പോർ വിമാനങ്ങളും ആയുധങ്ങളുമെല്ലാം അതിർത്തിയിലേക്ക് അടുപ്പിക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. യുദ്ധ വിമാനങ്ങൾ അതിർത്തിയിൽ വിന്യസിച്ചതായും വിവരമുണ്ട്. പോർ വിമാനങ്ങളായ സുഖോയ് 30 എംകെഐ, മിറാഷ് 2000, ജാഗ്വാർ എന്നിവയെല്ലാം പൂർണ്ണ സജ്ജമാക്കിയതായി വ്യോമസേന വൃത്തങ്ങൾ വ്യക്തമാക്കി.
അതിർത്തിയിൽ ഇന്ത്യൻ സേന കനത്ത ജാഗ്രത തുടരുകയാണ്. ബോഡി പ്രോട്ടക്ടീവ് സ്യൂട്ടുകളും ബാറ്റണുകളുമായി കൂടുതൽ സൈന്യത്തെ അതിർത്തിയിൽ വിന്യസിച്ചിട്ടുണ്ട്. തിങ്കളാഴ്ച ചൈനീസ് സൈന്യം കമ്പി വടികളും കല്ലുകളും മറ്റും ഉപയോഗിച്ച് ആക്രമിച്ചതിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷാ കവചങ്ങളോടെ സൈന്യത്തെ വിന്യസിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates