ചൊവ്വാഴ്ച സുപ്രധാന പ്രഖ്യാപനം?, എല്ലാ അംഗങ്ങളും രാജ്യസഭയില്‍ ഹാജരാകണം, വിപ്പ് നല്‍കി; തിരക്കിട്ട നീക്കവുമായി ബിജെപി, ആകാംക്ഷയോടെ രാഷ്ട്രീയ ലോകം

ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം അവസാനിക്കുന്ന ചൊവ്വാഴ്ച, രാജ്യസഭയില്‍ ബിജെപി സര്‍ക്കാര്‍ സുപ്രധാന പ്രഖ്യാപനം നടത്തിയേക്കുമെന്ന് സൂചന
ചൊവ്വാഴ്ച സുപ്രധാന പ്രഖ്യാപനം?, എല്ലാ അംഗങ്ങളും രാജ്യസഭയില്‍ ഹാജരാകണം, വിപ്പ് നല്‍കി; തിരക്കിട്ട നീക്കവുമായി ബിജെപി, ആകാംക്ഷയോടെ രാഷ്ട്രീയ ലോകം
Updated on
1 min read

ന്യൂഡല്‍ഹി: ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം അവസാനിക്കുന്ന ചൊവ്വാഴ്ച, രാജ്യസഭയില്‍ ബിജെപി സര്‍ക്കാര്‍ സുപ്രധാന പ്രഖ്യാപനം നടത്തിയേക്കുമെന്ന് സൂചന. അഭ്യൂഹങ്ങള്‍ ശക്തമാക്കി ബിജെപി പാര്‍ട്ടി എംപിമാര്‍ക്ക് വിപ്പ് നല്‍കി. ചൊവ്വാഴ്ച രാജ്യസഭയില്‍ എല്ലാ എംപിമാരും ഹാജരാകണമെന്ന് കാട്ടിയാണ് മൂന്ന് വരിയുളള വിപ്പ് നല്‍കിയിരിക്കുന്നത്. രാജ്യസഭയില്‍ സന്നിഹിതരായി സര്‍ക്കാരിന്റെ നിലപാടിനെ പിന്തുണയ്ക്കണമെന്നും വിപ്പില്‍ നിര്‍ദേശിക്കുന്നു.

ചൊവ്വാഴ്ച സുപ്രധാന നിയമനിര്‍മ്മാണം ലക്ഷ്യമിട്ടുളള ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കും. ഇത് ചര്‍ച്ച ചെയ്ത് പാസാക്കിയേക്കുമെന്നാണ് എംപിമാര്‍ക്ക് ബിജെപി നല്‍കിയ കത്തില്‍ പറയുന്നത്. മുന്‍കൂട്ടി അറിയിച്ചത് പോലെ ചൊവ്വാഴ്ച ഉച്ചഭക്ഷണത്തിന് ഇടവേള അനുവദിക്കുന്നതല്ലെന്നും കത്തില്‍ പറയുന്നു. ചൊവ്വാഴ്ച ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം അവസാനിക്കുന്ന വേളയിലാണ്, ബിജെപിയുടെ തിരക്കിട്ട നീക്കങ്ങള്‍. ചൊവ്വാഴ്ച ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് ചര്‍ച്ചയിന്മേല്‍ മറുപടി നല്‍കും.

എംപിമാര്‍ക്ക് തിരക്കിട്ട് വിപ്പ് നല്‍കിയത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ആകാംക്ഷ ജനിപ്പിച്ചിരിക്കുകയാണ്. രാജ്യസഭയില്‍ ബിജെപി സര്‍ക്കാര്‍ വീണ്ടും സുപ്രധാന പ്രഖ്യാപനം നടത്താന്‍ പോകുന്നു എന്ന തരത്തിലാണ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചകള്‍ കൊഴുക്കുന്നത്. സുപ്രധാന നിയമനിര്‍മ്മാണത്തിന് വേണ്ടിയുളള തിരക്കിട്ടുളള നീക്കമാണോ എന്ന തരത്തിലും  ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് പോലുളള തിരക്കിട്ട തീരുമാനം ആയിരിക്കുമോ വരാന്‍ പോകുന്നത് എന്ന തരത്തിലുളള അഭ്യൂഹങ്ങളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com