ചൗക്കിദാറും ന്യായും വെറും നാടകം; ബിജെപിയും കോണ്‍ഗ്രസും പാവങ്ങളെ ഓര്‍ക്കുന്നത് തെരഞ്ഞെടുപ്പിന്; ഇരുപാര്‍ട്ടികള്‍ക്കുമെതിരെ ആഞ്ഞടിച്ച് മായാവതി 

ബി ജെ പിയെയും കോണ്‍ഗ്രസിനെയും ഒരേപോലെ കടന്നാക്രമിച്ച് ബി എസ് പി നേതാവ് മായാവതി
ചൗക്കിദാറും ന്യായും വെറും നാടകം; ബിജെപിയും കോണ്‍ഗ്രസും പാവങ്ങളെ ഓര്‍ക്കുന്നത് തെരഞ്ഞെടുപ്പിന്; ഇരുപാര്‍ട്ടികള്‍ക്കുമെതിരെ ആഞ്ഞടിച്ച് മായാവതി 
Updated on
1 min read

ലഖ്‌നൗ: ബി ജെ പിയെയും കോണ്‍ഗ്രസിനെയും ഒരേപോലെ കടന്നാക്രമിച്ച് ബി എസ് പി നേതാവ് മായാവതി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചൗക്കിദാര്‍ പ്രചാരണവും കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതിയും വെറും നാടകം മാത്രമാണ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ചൗക്കിദാര്‍ പ്രചാരണം ബിജപിയെ രക്ഷിക്കില്ല. കോണ്‍ഗ്രസ് ഭരണം മുഴുവനും തെറ്റായ നയങ്ങളായിരുന്നുവെന്നും മായാവതി കുറ്റപ്പെടുത്തി. സഹറാന്‍പുറിലെ ദിയോബന്ദില്‍ മഹാസഖ്യത്തിന്റെ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഉത്തര്‍പ്രദേശില്‍ എസ് പി-ബി എസ് പി- ആര്‍ എല്‍ ഡി മഹാസഖ്യത്തിന്റെ ആദ്യ തെരഞ്ഞെടുപ്പു പ്രചാരണ റാലിയിലാണ് വിമര്‍ശനവുമായി മായാവതി എത്തിയത്. വെറുപ്പിനാല്‍ പ്രചോദിതമായ നയങ്ങളാണ് ബി ജെ പിയുടേതെന്ന് മായാവതി പറഞ്ഞു. തെറ്റായ നയങ്ങളും പ്രവര്‍ത്തികളും കാരണം ബി ജെ പിക്ക് അധികാരം നഷ്ടപ്പെടും. കാവല്‍ക്കാരാണെന്ന വാദവും പൊള്ളത്തരവും കൊണ്ട് വോട്ട് നേടാനാകില്ലെന്നും മായാവതി പറഞ്ഞു. 

കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതിയെയും ബി എസ് പി അധ്യക്ഷ വിമര്‍ശിച്ചു. 6000 രൂപയ്ക്കു പകരം സര്‍ക്കാര്‍-സ്വകാര്യമേഖലകളില്‍ തൊഴിലാണ് തങ്ങള്‍ വാഗ്ദാനം ചെയ്യുന്നതെന്നും ന്യായ് പദ്ധതിയെ പരാമര്‍ശിച്ച് മായാവതി പറഞ്ഞു. ജനങ്ങളെ പ്രലോഭിപ്പിക്കാനുള്ള പദ്ധതിയാണ് ന്യായ്. തെരഞ്ഞെടുപ്പു സമയത്തു മാത്രമാണ് കോണ്‍ഗ്രസും ബി ജെ പിയും പാവങ്ങളെ ഓര്‍ക്കുന്നതെന്നും അവര്‍ വിമര്‍ശിച്ചു. 

ഉത്തര്‍പ്രദേശില്‍ ബി ജെ പിയെ നേരിടാനുള്ള അവസ്ഥയിലല്ല കോണ്‍ഗ്രസ് ഉള്ളത്. എസ് പിബി എസ് പിആര്‍ എല്‍ ഡി സഖ്യത്തിന് മാത്രമേ ബി ജെ പിക്കെതിരെ പോരാടാനാകൂ. കോണ്‍ഗ്രസിന് ഇക്കാര്യം അറിയാം മായാവതി പറഞ്ഞു. തങ്ങള്‍ ജയിച്ചാലും ഇല്ലെങ്കിലും മഹാസഖ്യത്തിന്റെ സ്ഥാനാര്‍ഥികള്‍ ജയിക്കരുതെന്ന നിലപാടാണ് കോണ്‍ഗ്രസിന്. ബി ജെ പിയെ വിജയിക്കാന്‍ സഹായിക്കുന്ന സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നതെന്നും മായാവതി ആരോപിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com