

ന്യൂഡൽഹി : ലോക്‌സഭ തെരഞ്ഞെടുപ്പിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. തമിഴ്‌നാട് ഉള്‍പ്പടെ 11 സംസ്ഥാനങ്ങളാണ് ഇന്ന് ജനവിധി രേഖപ്പെടുത്തുന്നത്. തമിഴ്നാട്ടിലെ 38 മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും. കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലും ഇന്നാണ് വോട്ടെടുപ്പ് . 95 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. പ്രശ്നബാധിത പ്രദേശങ്ങളിലെ പോളിംഗ് ബൂത്തുകളിലെല്ലാം കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
കൂടാതെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 18 നിയമസഭാ സീറ്റുകളിലേക്കും അങ്കം നടക്കും. ഒഡിഷ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പും ഇതിനോടൊപ്പമാണ് നടക്കുന്നത്. കര്‍ണാടകയിലെ പതിനാലും മഹാരാഷ്ട്രയിലെ പത്തും യു.പിയിലെ എട്ടും അസം, ബിഹാര്‍, ഒഡീഷ എന്നിവിടങ്ങളിലെ അഞ്ച് വീതവും ഛത്തീസ്ഗഡ്, ബംഗാള്‍ സംസ്ഥാനങ്ങളിലെ മൂന്ന് വീതവും ജമ്മു കശ്മീരിലെ രണ്ടും മണിപ്പൂരിലെയും ത്രിപുരയിലെയും ഓരോ സീറ്റിലും ഉള്‍പ്പെടെ 95 മണ്ഡലങ്ങളാണ് ബൂത്തിലേക്ക് പോകുന്നത്.
1625 സ്ഥാനാര്‍ത്ഥികളില്‍ 44 പേര്‍ സിറ്റിങ് എംപിമാരാണ്. സ്ഥാനാര്‍ത്ഥിമാരില്‍ 427 പേര്‍ കോടീശ്വരന്മാരാണ്. മഹാരാഷ്ട്രയിലെ മറാഠ്വാധ, വിദര്‍ഭ, സോലാപുര്‍ മേഖലകളിലാണ് വോട്ടെടുപ്പ്. കഴിഞ്ഞതവണ ബി.ജെ.പി തൂത്തുവാരിയ പശ്ചിമ യു.പിയിലെ എട്ടു സീറ്റുകളില്‍ ഇത്തവണ മഹാസഖ്യം ശക്തമായ പോരാട്ടം കാഴ്ചവയ്ക്കുന്നുണ്ട്. സിനിമ താരങ്ങളായ സുമലത, പ്രകാശ് രാജ്, ഹേമമാലിനി എന്നിവരും മത്സരത്തിന് ഒരുങ്ങുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates