ഭോപ്പാൽ: മധ്യപ്രദേശിലെ ആശുപത്രിയില്‍ കോവിഡ് ബാധിതയായി പ്രവേശിപ്പിച്ച നവജാത ശിശു രോഗമുക്തയായി. ജനിച്ച് 12ാം ദിവസമാണ് കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് ഭോപ്പാലിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുഞ്ഞാണ് കോവിഡ് രോഗമുക്തി നേടി വീട്ടിൽ തിരിച്ചെത്തിയത്.
"ഞങ്ങളുടെ മകള്‍ രോഗ മുക്തയായി കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ തിരിച്ചെത്തി. മഹാമാരിക്കെതിരേ പോരാടിയവളെന്ന നിലയ്ക്ക് അവള്‍ക്ക് ഞങ്ങള്‍ പ്രകൃതിയെന്നാണ് പേരിട്ടിരിക്കുന്നത്"- കുഞ്ഞിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
ഏപ്രില്‍ ഏഴിന് സുല്‍ത്താനിയ ആശുപത്രിയില്‍ ആണ് കുഞ്ഞ് ജനിച്ചത്. ജനന സമയത്ത് അരികലുണ്ടായിരുന്ന ആരോഗ്യ പ്രവര്‍ത്തകയില്‍ നിന്നാണ് കുഞ്ഞിന് രോഗം പകര്‍ന്നതെന്ന് പിതാവ് പറയുന്നു. പിന്നീടാണ് ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കോവിഡ് രോഗ ബാധ സ്ഥിരീകരിക്കുന്നത്.
പ്രസവ ശേഷം ഏപ്രില്‍ 11നാണ് ആശുപത്രിയില്‍ നിന്ന് കുഞ്ഞും അമ്മയും വീട്ടിലെത്തുന്നത്. എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകയ്ക്കു രോഗ ബാധയുണ്ടായെന്ന വാര്‍ത്ത ശ്രദ്ധയില്‍പെട്ടതോടെ വീട്ടുകാര്‍ അധികൃതരെ വിവരമറിയിച്ചു.
ഒൻപത് ദിവസം പ്രായമുള്ളപ്പോൾ കുഞ്ഞിന്റെ സാമ്പിളുകളെടുത്തു. ഏപ്രില്‍ 19ന് 12 ദിവസം പ്രായമുള്ളപ്പോഴാണ് കുഞ്ഞിന് കോവിഡ് സ്ഥിരീകരിക്കുന്നത്. കുടുംബാഗങ്ങളെല്ലാം കോവിഡ് നെഗറ്റീവ് ആയിരുന്നു. പിന്നീട് 15 ദിവസത്തോളം അമ്മയും കുഞ്ഞും ക്വാറന്റൈനില്‍ കഴിഞ്ഞ് രോഗമുക്തി നേടുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates