ജയലളിതയുടെ ഭൂരിപക്ഷവും മറികടന്ന് ദിനകരന്‍ ; അമ്മയുടെ യഥാര്‍ത്ഥ പിന്‍ഗാമി താനെന്ന് തെളിഞ്ഞെന്ന് ദിനകരന്‍

ഡിഎംകെയ്ക്ക് കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടേക്കും. നോട്ടയ്ക്കും പിന്നിലാണ് ബിജെപി.
ജയലളിതയുടെ ഭൂരിപക്ഷവും മറികടന്ന് ദിനകരന്‍ ; അമ്മയുടെ യഥാര്‍ത്ഥ പിന്‍ഗാമി താനെന്ന് തെളിഞ്ഞെന്ന് ദിനകരന്‍
Updated on
1 min read

ചെന്നൈ : ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന ടിടിവി ദിനകരന്‍ വന്‍വിജയത്തിലേക്ക്. 18 റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥി എഐഎഡിഎംകെയിലെ ഇ മധുസൂദനനേക്കാള്‍, ദിനകരന്റെ ലീഡ് 39,867 ആയി ഉയര്‍ന്നു. ജയലളിതയ്ക്ക് കഴിഞ്ഞ തവണ ലഭിച്ച ഭൂരിപക്ഷവും ദിനകരന്‍ മറികടന്നു. ജയലളിത 39545 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചിരുന്നത്. 

ദിനകരന് 86.472  വോട്ട് ലഭിച്ചപ്പോള്‍, മധുസൂദനന് 47115 വോട്ടാണ് ലഭിച്ചത്. ഡിഎംകെയുടെ മരുതു ഗണേഷിന് 24,075 വോട്ടാണ് ലഭിച്ചത്. നിലവിലെ സാഹചര്യത്തില്‍  പ്രതിപക്ഷമായ ഡിഎംകെയ്ക്ക് കെട്ടിവെച്ച കാശ് നഷ്ടപ്പെടുമെന്നാണ് സൂചന. കെട്ടിവെച്ച കാശ് ലഭിക്കാന്‍ 29,512 വോട്ടാണ് ലഭിക്കേണ്ടത്. 

നോട്ട ആയിരം കടന്നപ്പോള്‍, നോട്ടയ്ക്കും പിന്നിലാണ് ബിജെപി. ജയലളിതയുടെ യഥാര്‍ത്ഥ പിന്‍ഗാമി താനാണെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചതായി ടിടിവി ദിനകരന്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാരിനെതിരായ ജനവിധിയാണിത്. തമിഴ്‌നാട്ടിലെ എടപ്പാടി പളനിസാമി സര്‍ക്കാര്‍ മൂന്നു മാസത്തിനകം താഴെ വീഴുമെന്നും ദിനകരന്‍ പറഞ്ഞു. തനിക്ക് വന്‍പിന്തുണ നല്‍കിയതിന് ആര്‍കെ നഗറിലെ ജനങ്ങളോട് നന്ദി പറയുന്നുവെന്നും ദിനകരന്‍ വ്യക്തമാക്കി. നേരത്തെ ലീഡ് നില പുറത്തുവന്നതിന് പിന്നാലെ, പാര്‍ട്ടിയും ചിഹ്നവും അല്ല ജനങ്ങളാണ് പ്രധാനമെന്നാണ് ആര്‍കെ നഗര്‍ ഫലം സൂചിപ്പിക്കുന്നതെന്ന് ദിനകരന്‍ അഭിപ്രായപ്പെട്ടിരുന്നു. പാര്‍ട്ടിയെക്കാള്‍, യഥാര്‍ത്ഥ സ്ഥാനാര്‍ത്ഥിയെയാണ് ജനം അംഗീകരിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദിനകരന്റെ വീടിന് മുന്നില്‍ അനുയായികള്‍ ആഹ്ലാദപ്രകടനം നടത്തുകയാണ്. 

എക്‌സിറ്റ് പോള്‍ ഫലങ്ങളെ ശരിവെക്കുവിധമുള്ള ഫല സൂചനകളാണ് പുറത്തുവരുന്നത്. 2016 ല്‍ 97218 വോട്ടുകള്‍ നേടിയ ജെ ജയലളിത, 39545 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ടിടിവി ദിനകരനും, എഐഎഡിഎംകെയിലെ ഒപിഎസ്, ഇപിഎസ് പക്ഷങ്ങള്‍ക്കും ജനവിധി നിര്‍ണായകമാണ്. മന്നാര്‍മുഡി സംഘത്തില്‍ നിന്നും പാര്‍ട്ടി പിടിച്ചെടുത്തതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് എന്ന നിലയില്‍ പളനിസാമിക്കും പനീര്‍ശെല്‍വത്തിനും ഫലം പ്രധാനപ്പെട്ടതാണ്. പനീര്‍ശെല്‍വത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് മധുസൂദനനെ സ്ഥാനാര്‍ത്ഥിയാക്കിയത്. അതിനാല്‍ മധുസൂദനന്‍ തോറ്റാല്‍ പാര്‍ട്ടിയില്‍ പളനിസാമി പക്ഷം പിടിമുറുക്കുമെന്ന അവസ്ഥയും ഒപിഎസ് ക്യാംപ് നേരിടുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com