ജബുവ (മധ്യപ്രദേശ്): തടി കൂടിയതിന്റെ പേരിൽ ഭാര്യയെ മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റുചെയ്തു. ജബുവ സ്വദേശി ആരിഫ് ഹുസൈനാണ് അറസ്റ്റിലായത്. പൊണ്ണത്തടി കാരണമാണ് ഭര്‍ത്താവ് തന്നെ മൊഴി ചൊല്ലിയതെന്ന് ചൂണ്ടിക്കാട്ടി ഭാര്യ സല്‍മ ഭാനു നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
തടി കൂടുതലാണെന്ന പേരിൽ ഭർത്താവും അമ്മായിയമ്മ നിരന്തരം വിമർശിക്കുമായിരുന്നെന്നും കടുത്ത മാനസിക പീഡനമാണ് താൻ നേരിട്ടിരുന്നതെന്നും യുവതി പൊലീസിൽ മൊഴി നൽകി. വിവാഹം കഴിഞ്ഞ നാള്‍മുതല്‍ ഭര്‍ത്താവ് തടിയുടെ പേരില്‍ കളിയാക്കുമായിരുന്നെന്നും ഇത് പിന്നീട് ശാരീരിക മര്‍ദ്ദനത്തിലേക്കുപോലും കടന്നിട്ടുണ്ടെന്നും യുവതി പറഞ്ഞു.
പീഡനം തുടര്‍ന്നതോടെ യുവതി കുട്ടികളോടൊപ്പം മേഘ്നഗറിലെ സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. എന്നാൽ അവിടെ എത്തിയും ഭർത്താവ് ഉപദ്രവിച്ചിരുന്നുവെന്ന് യുവതി പരാതിയിൽ പറയുന്നു. ദാഹോദിനു മറ്റൊരു രഹസ്യ ബന്ധമുണ്ടായിരുന്നുവെന്നും അമ്മായമ്മയും അതിന് കൂട്ടുനിന്നിരുന്നെന്നും യുവതി പൊലീസിനോട് പറഞ്ഞു. മുത്തലാഖിനു ശേഷം കുട്ടികളെ വിട്ടു നല്‍കണമെന്നും അല്ലെങ്കില്‍ കൊല്ലുമെന്നും ഭർത്താവ് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിപ്പെട്ടു.
ഭര്‍ത്താവ് ആരിഫ് ഹുസൈനും അമ്മ ഹുസെയിന്‍ ബാനുവിനും എതിരെയാണ് കേസ്. ഐപിസി 323, 498 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇക്കഴിഞ്ഞ ഒക്ടോബർ 12 നാണ് ആരിഫ് ഭാര്യയെ മുത്തലാഖ് ചൊല്ലി ബന്ധം വേർപ്പെടുത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates