തട്ടമിട്ട് 'നീറ്റ്' എഴുതാം, വിലക്ക് നീങ്ങി; ഷൂവും വാച്ചും ആഭരണങ്ങളും പാടില്ല, സര്‍ക്കുലര്‍ ഇറങ്ങി 

അടുത്തവര്‍ഷം മേയ് മൂന്നിന് നടത്തുന്ന പരീക്ഷയുടെ വസ്ത്രധാരണച്ചട്ടം ദേശീയ പരീക്ഷാ ഏജന്‍സി പുറത്തിറക്കി
തട്ടമിട്ട് 'നീറ്റ്' എഴുതാം, വിലക്ക് നീങ്ങി; ഷൂവും വാച്ചും ആഭരണങ്ങളും പാടില്ല, സര്‍ക്കുലര്‍ ഇറങ്ങി 
Updated on
1 min read

ന്യൂഡല്‍ഹി: ശിരോവസ്ത്രം ധരിച്ചും ഇത്തവണ മെഡിക്കല്‍ ബിരുദ പ്രവേശനത്തിനുളള നീറ്റ് പരീക്ഷ എഴുതാം. അടുത്തവര്‍ഷം മേയ് മൂന്നിന് നടത്തുന്ന പരീക്ഷയുടെ വസ്ത്രധാരണച്ചട്ടം ദേശീയ പരീക്ഷാ ഏജന്‍സി പുറത്തിറക്കി. 

ബുര്‍ഖ, ഹിജാബ്, കൃപാണ്‍ എന്നിവ ധരിക്കുന്നതിനുള്ള വിലക്കാണ് ഇപ്പോള്‍ നീക്കിയിരിക്കുന്നത്. ഇത്തരം വസ്ത്രം ധരിച്ചെത്തുന്നവര്‍ മുന്‍കൂട്ടി അനുമതി വാങ്ങണമെന്നും സര്‍ക്കുലറില്‍ പറയുന്നു. കോപ്പിയടിയും ക്രമക്കേടും തടയാനുളള ശ്രമങ്ങളുടെ ഭാഗമായി മുന്‍വര്‍ഷങ്ങളില്‍ പരീക്ഷയ്ക്ക് തട്ടമടക്കമുളള ശിരോവസ്ത്രങ്ങള്‍ അനുവദിച്ചിരുന്നില്ല. മുസ്ലീം സമുദായത്തില്‍നിന്നുളളവര്‍ കന്യാസ്ത്രീകള്‍ എന്നിവര്‍ അടക്കമുളള പരീക്ഷാര്‍ത്ഥികള്‍ക്ക് പരീക്ഷാഹാളില്‍ പ്രവേശിക്കും മുമ്പ് ശിരോവസ്ത്രം മാറ്റേണ്ടി വന്നിരുന്നു. ഇതില്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് മാറ്റം. 

എന്നാല്‍ ശിരോവസ്ത്രം ധരിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ അത് അപേക്ഷയില്‍ വ്യക്തമാക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. അപേക്ഷാ ഫോമില്‍ അതിനുളള കോളമുണ്ട്. ബുര്‍ഖയും ഹിജാബും പോലുളള വസ്ത്രങ്ങള്‍ ധരിച്ച് എത്തുന്ന വിദ്യാര്‍ത്ഥിനികള്‍ പ്രവേശനസമയം തീരുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും പരീക്ഷാകേന്ദ്രത്തില്‍ എത്തണം. ദേഹപരിശോധന നടത്തുന്നതിനാണ് നേരത്തെയെത്തണമെന്ന നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

വസ്ത്രത്തില്‍ വലിയ ബട്ടണുകള്‍ അനുവദിക്കില്ല. ചെരിപ്പ് ഉപയോഗിക്കാം. ഉയര്‍ന്ന ഹീലുളളവയും ഷൂവും പാടില്ല. വാച്ച്, ബ്രേസ് ലൈറ്റ്, മാലയും നെക്ലേസും അടക്കമുളള ആഭരണങ്ങള്‍ അനുവദിക്കില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു.ശരീരത്തില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്ളവര്‍ അഡ്മിറ്റ് കാര്‍ഡ് കിട്ടുന്നതിന് മുന്‍പുതന്നെ ഇക്കാര്യത്തില്‍ അനുമതി തേടണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.നീറ്റ് അപേക്ഷകള്‍ തിങ്കളാഴ്ച മുതല്‍ സ്വീകരിച്ചു തുടങ്ങി. ഈ മാസം 31 വരെ അപേക്ഷിക്കാം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com