

കൊല്‍ക്കത്ത: രാജ്യത്തെ സര്‍വകലാശാലകള്‍ സെപ്റ്റംബര്‍ 29 ന് മിന്നലാക്രമണ ദിനമായിആചരിക്കണമെന്ന യുജിസി നിര്‍ദേശത്തെ എതിർത്ത് പശ്ചിമബംഗാൾ. യുജിസി നിർദേശം ബിജെപി അജണ്ടയുടെ ഭാഗമാണെന്ന് പശ്ചിമബംഗാൾ വിദ്യാഭ്യാസമന്ത്രി പാർത്ഥ ചാറ്റർജി ആരോപിച്ചു. പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ബിജെപിയുടെ തന്ത്രമാണ് മിന്നലാക്രമണ ദിനാചരണ ആഹ്വാനം. രാഷ്ട്രീയ നേട്ടത്തിനായി ഇത്തരം അജണ്ട നടപ്പാക്കാൻ ബിജെപി, യുജിസിയെ ഉപയോഗിക്കുന്നത് അപമാനകരമാണ്. സംസ്ഥാനത്ത് മിന്നലാക്രമണ ദിനാചരണം നടത്തില്ലെന്നും പാർത്ഥ ചാറ്റർജി പറഞ്ഞു.
മോദി സര്‍ക്കാര്‍ സൈന്യത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണ്. രാജ്യത്തിന് വേണ്ടി സൈനികര്‍ അനുഭവിച്ച ത്യാഗങ്ങള്‍ സ്മരിക്കണമെന്ന് സർക്കാർ നമ്മളോട് ആവശ്യപ്പെട്ടാൽ അത് മനസ്സിലാക്കാനാകും. സൈന്യത്തെയും അവരുടെ ത്യാഗത്തെയും നാം എപ്പോഴും ആദരിക്കുന്നുണ്ട്. ഇന്ത്യൻ സൈന്യം എന്നും രാഷ്ട്രീയത്തിനും വിവാദത്തിനും മേലെയാണ്. എന്നാൽ സൈന്യത്തെ രാഷ്ട്രീയവൽക്കരിക്കാനും ദുഷിപ്പിക്കാനുമാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും പാർത്ഥ ചാറ്റർജി ആരോപിച്ചു.
2016 സെപ്റ്റംബര്‍ 29ന് പാക് അതിർത്തി കടന്ന് ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന്റെ ഓര്‍മ പുതുക്കാന്‍ സര്‍വകലാശാലകളില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ദിനം ആഘോഷിക്കണമെന്നാണ് യുജിസി നിര്‍ദേശം. ഉറി ഭീകരാക്രണണത്തിന് തിരിച്ചടി എന്ന നിലയിലാണ് നിയന്ത്രണ രേഖയ്ക്കപ്പുറത്തുള്ള ഏഴ് തീവ്രവാദകേന്ദ്രങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തിയത്.
അതേസമയം, മിന്നലാക്രമണ ദിനാചരണം നിര്‍ബന്ധിതമല്ലെന്നും തീരുമാനമെടുക്കാനുള്ള അധികാരം സര്‍വ്വകലാശാലങ്ങള്‍ക്കുണ്ടെന്നും കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ പ്രതികരിച്ചു. ഇതില്‍ രാഷ്ട്രീയമില്ലെന്നും ദേശസ്‌നേഹം മാത്രമേ ഉള്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates