

മുംബൈ : ലഹരിമരുന്ന് കേസിൽ ബോളിവുഡ് നടി റിയ ചക്രബർത്തിയുടെയും സഹോദരൻ ഷോവിക്കിന്റെയും ജാമ്യാപേക്ഷയിൽ ബോംബെ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. കേസിൽ വാദം കേൾക്കൽ നേരത്തെ പൂർത്തിയാക്കിയിരുന്നു. സെപ്റ്റംബർ നാലിന് അറസ്റ്റിലായ ഷോവിക് നവിമുംബൈ തലോജ ജയിലിലും, എട്ടിന് അറസ്റ്റിലായ റിയ ബൈക്കുള ജയിലിലുമാണ്.
സുശാന്തിന്റെ മരണം കൊലപാതകമല്ലെന്ന് എയിംസ് ഫൊറൻസിക് സംഘവും, ലഹരിക്കേസും നടന്റെ മരണവും തമ്മിൽ വലിയ ബന്ധമില്ലെന്ന് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയും വ്യക്തമാക്കിയ പശ്ചാത്തലത്തിൽ ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് റിയയുടെ കുടുംബം. ലഹരിമരുന്ന് കേസിൽ കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടർന്ന് ഇന്നലെ സെഷൻസ് കോടതിയിൽ ഹാജരാക്കിയ റിയയുടെ ജുഡീഷ്യൽ കസ്റ്റഡി ഈ മാസം 20 വരെ നീട്ടിയിരുന്നു.
അതിനിടെ, വ്യാജരേഖ ചമയ്ക്കൽ, വ്യാജ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മരുന്നിനുള്ള കുറിപ്പടി തയാറാക്കൽ എന്നീ കുറ്റങ്ങളാരോപിച്ച് തങ്ങൾക്കെതിരെ റിയ നൽകിയ പരാതി റദ്ദാക്കണമെന്ന് അഭ്യർഥിച്ച് സുശാന്ത് സിങ്ങിന്റെ സഹോദരിമാർ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. അപേക്ഷ കോടതി 13ന് പരിഗണിക്കും.
സുശാന്ത് മുംബൈയിലായിരിക്കെ, ഡൽഹിയിലുള്ള സഹോദരി പ്രിയങ്ക റാം മനോഹർ ലോഹ്യ ആശുപത്രിയിലെ തന്റെ സുഹൃത്തായ ഡോക്ടർ മുഖേന മരുന്നിന്റെ കുറിപ്പു നൽകിയതിനെതിരെയാണ് റിയ ബാന്ദ്ര പൊലീസിൽ പരാതി നൽകിയിരുന്നത്. രോഗിയെ കാണാതെ മനോരോഗ ചികിത്സയ്ക്കു കുറിപ്പു നൽകിയെന്നും, വ്യാജവിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ് അതെന്നുമാണ് ആരോപണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates