പിറന്നാള്‍ ദിനത്തില്‍ മകളെ മാതാപിതാക്കള്‍ കൊലപ്പെടുത്തി; മരണകാരണം ഹൃദയാഘാതമാക്കി; കൊലപാതകം പുറത്തുകൊണ്ടുവന്നത് കാമുകന്‍

പെണ്‍കുട്ടിക്ക് പ്രദേശത്തെ ഒരു യുവാവുമായുണ്ടായ പ്രണയമാണ് വീട്ടുകാരെ പ്രകോപിപ്പിച്ചത്
പിറന്നാള്‍ ദിനത്തില്‍ മകളെ മാതാപിതാക്കള്‍ കൊലപ്പെടുത്തി; മരണകാരണം ഹൃദയാഘാതമാക്കി; കൊലപാതകം പുറത്തുകൊണ്ടുവന്നത് കാമുകന്‍
Updated on
1 min read

നാസിക്: മകളെ ശ്വാസം മുട്ടിച്ച് കൊന്ന് മരണകാരണം ഹൃദയാഘാതമാണെന്ന് വരുത്തിത്തീര്‍ത്ത് മാതാപിതാക്കള്‍. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ കാമുകന്‍ പൊലീസിനെ സമീപിച്ചതോടെയാണ് ക്രൂരമായ കൊലപാതകം പുറത്തുവരുന്നത്. മഹാരാഷ്ട്രയിലെ മാലേഗാവ് സ്വദേശിയായ 17 കാരിയാണ് മാതാപിതാക്കളുടേയും ബന്ധുക്കളുടേയും ക്രൂരതയില്‍ ജീവന്‍ വെടിഞ്ഞത്. 

പെണ്‍കുട്ടിക്ക് പ്രദേശത്തെ ഒരു യുവാവുമായുണ്ടായ പ്രണയമാണ് വീട്ടുകാരെ പ്രകോപിപ്പിച്ചത്. ഒരേ വിഭാഗമായിട്ടും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇരുവരുടേയും ബന്ധത്തെ എതിര്‍ത്തു. എന്നാല്‍ ഇത് വകവെക്കാതെ അവര്‍ പ്രണയം തുടര്‍ന്നു. ഇതില്‍ പ്രകോപിതരായ വീട്ടുകാര്‍ പിറന്നാള്‍ ദിനത്തില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. 

പെണ്‍കുട്ടിയുടെ ജന്മദിനമായ ഒക്ടോബര്‍ ഒന്നാം തീയതി തന്നെ കൃത്യം നടത്താനായിരുന്നു തീരുമാനം. സംഭവദിവസം മാതാവ് ഇരുപതിലേറെ ഉറക്കഗുളികള്‍ വാങ്ങുകയും രാത്രി ഭക്ഷണത്തില്‍ ഇത് കലര്‍ത്തി നല്‍കുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടി അബോധാവസ്ഥയിലായതോടെ മാതാപിതാക്കളുടെ സഹായത്തോടെ അര്‍ധസഹോദരന്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. മരണം ഉറപ്പുവരുത്തിയതിന് ശേഷം മകള്‍ക്ക് ഹൃദയാഘാതമുണ്ടായെന്ന് പറഞ്ഞ് സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. 

മകളുടെ മരണം സ്വാഭാവികമാണെന്ന് ഇവര്‍ നാട്ടുകാരെ ധരിപ്പിച്ചു. സംസ്‌കാരചടങ്ങുകള്‍ ആരംഭിക്കാനിരിക്കെയാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പെണ്‍കുട്ടിയുടെ കാമുകന്‍ ആരോപിക്കുന്നത്. യുവാവ് പൊലീസില്‍ പരാതി നല്‍കിയതിനെതുടര്‍ന്ന് സംസ്‌കാരം നിര്‍ത്തിവെച്ച് പോസ്റ്റ് മോര്‍ട്ടത്തിന് വിധേയമാക്കി. മരണകാരണം ഹൃദയാഘാതമല്ലെന്നും ശ്വാസംമുട്ടിയുള്ള മരണമാണെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. ഇതോടെ മാതാപിതാക്കളെയും ബന്ധുവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com