പട്‌ന : മുസഫര്‍പൂര്‍ അഭയകേന്ദ്രത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്.പീഡിപ്പിച്ചു കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ അസ്ഥികൂടങ്ങള്‍ സമീപത്തെ ശ്മശാനത്തില്‍ മറവു ചെയ്ത നിലയില്‍ കണ്ടെത്തി. കൊല്ലപ്പെട്ട പെണ്‍കുട്ടിക്കു വേണ്ടി നടത്തിയ തിരിച്ചിലിലാണ് സിബിഐ നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയത്.
ലഭിച്ച അസ്ഥികൂടങ്ങള്‍ അഭയകേന്ദ്രത്തില്‍ വെച്ച് ക്രൂരമായി പീഡിപ്പിച്ച് കൊന്ന പെണ്‍കുട്ടിയുടേത് തന്നെയാണെന്ന് സിബിഐ കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു. ശരീരത്തിന്റെ ശേഷിക്കുവന്ന ഭാഗങ്ങള്‍ കൂടി കണ്ടെത്താനുള്ള തിരച്ചിലിലാണ് അന്വേഷണ സംഘം. ശരീരഭാഗങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചതായും സിബിഐ സൂചിപ്പിച്ചു. കേസിലെ മുഖ്യപ്രതി ബ്രിജേഷ് താക്കൂറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു തിരച്ചില്‍ നടത്തിയത്.
അഞ്ച് മാസം മുമ്പായിരുന്നു രാജ്യത്തെ നടുക്കിയ പീഡന കഥ പുറം ലോകം അറിയുന്നത്. കേസിലെ മുഖ്യപ്രതി ബ്രിജേഷ് താക്കൂറിന്റെ നേതൃത്വത്തില്‍ സേവാ സങ്കല്‍പ്പ് ഏവം വികാസ് സമിതി എന്ന എന്‍ജിഒ ആണ് അഭയകേന്ദ്രം നടത്തിയിരുന്നത്. ഇതിലെ 40 ഓളം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയാണ് ബ്രിജേഷും സംഘവും ക്രൂരമായി പീഡിപ്പിച്ചിരുന്നത്. കുട്ടികളെ പെണ്‍വാണിഭ സംഘങ്ങള്‍ക്ക് കൈമാറുകയും ചെയ്തിരുന്നു.
അഭയകേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട കുട്ടികള്‍ കേന്ദ്രത്തിലെ പീഡനങ്ങള്‍ പൊലീസിനോട് തുറന്നു പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയെ മറവു ചെയ്തതായും ഇവര്‍ വെളിപ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ബ്രിജേഷ് താക്കൂര്‍, അഭയകേന്ദ്രം ജീവനക്കാര്‍, സഹായികളായ സര്‍ക്കാര്‍ ജീവനക്കാര്‍ തുടങ്ങി 11 പേര്‍ അറസ്റ്റിലായിരുന്നു.
അഭയകേന്ദ്രത്തില്‍ കടുത്ത പീഡനമാണ് നടന്നിരുന്നതെന്ന് പെണ്‍കുട്ടികള്‍ പോക്‌സോ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. മയക്കുമരുന്ന് നല്‍കി നഗ്നയാക്കിയാണ് മിക്കപ്പോഴും തങ്ങളെ കിടത്തിയിരുന്നത്. ഊഴം അനുസരിച്ച് തങ്ങളെ ഓരോ മുറിയിലേക്കും പറഞ്ഞയക്കുമായിരുന്നു. എതിര്‍ത്താല്‍ ക്രൂര പീഡനമായിരുന്നു. ദേഹത്ത് മുറിവേല്‍പ്പിച്ച പീഡനത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടികള്‍ കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates