

കോയമ്പത്തൂർ: പ്രണയ നൈരാശ്യത്തെ തുടർന്ന് കോളജ് വിദ്യാർഥിനിയെ യുവാവ് കുത്തിക്കൊന്നു. കോയമ്പത്തൂർ പേരൂർ സ്വദേശി എം ശക്തിവേലിന്റെ മകൾ എസ് ഐശ്വര്യ (18)യാണ് കൊല്ലപ്പെട്ടത്. മെക്കാനിക്കായി ജോലി ചെയ്യുന്ന സി രതീഷ്(20) എന്നയാളാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്.
വെള്ളിയാഴ്ച രാത്രിയായിരുന്നു നാട്ടുകാരെ ഞെട്ടിച്ച സംഭവം. പെൺകുട്ടിയുടെ വീട്ടിലെത്തിയായിരുന്നു യുവാവിന്റെ പരാക്രമം. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടിയുടെ അച്ഛനും കുത്തേറ്റു. ഇയാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.
ഒന്നാം വർഷ ബികോം വിദ്യാർഥിനിയായ ഐശ്വര്യയും രതീഷും നേരത്തെ പ്രണയത്തിലായിരുന്നു. എന്നാൽ വ്യത്യസ്ത ജാതിയിൽപ്പെട്ട ഇരുവരുടെയും പ്രണയത്തെക്കുറിച്ച് കഴിഞ്ഞ മാർച്ചിൽ ഐശ്വര്യയുടെ വീട്ടുകാർക്ക് വിവരം ലഭിച്ചു. ഇതിനു പിന്നാലെ രതീഷുമായി ഒരു ബന്ധവും പാടില്ലെന്നും സംസാരിക്കരുതെന്നും വീട്ടുകാർ ഐശ്വര്യയോട് ആവശ്യപ്പെട്ടു. തുടർന്ന് കഴിഞ്ഞ നാല് മാസത്തോളമായി ഐശ്വര്യ രതീഷിനെ കാണുകയോ സംസാരിക്കുകയോ ചെയ്തിരുന്നില്ല.
ലോക്ക്ഡൗൺ കാരണം രതീഷിനും ഐശ്വര്യയുടെ വീട്ടിലെത്തി കാണാനായില്ല. പലതവണ ഫോണിൽ വിളിച്ചെങ്കിലും പെൺകുട്ടി ഫോൺ എടുക്കുകയും ചെയ്തില്ല. ഇതിനു പിന്നാലെയാണ് വെള്ളിയാഴ്ച രാത്രി 8.30 ഓടെ രതീഷ് ഐശ്വര്യയുടെ വീടിന് സമീപമെത്തിയത്. തുടർന്ന് ഐശ്വര്യയോട് സംസാരിക്കണമെന്നും പുറത്തേക്ക് വരാനും ആവശ്യപ്പെട്ടു. പിതാവിനൊപ്പമാണ് പെൺകുട്ടി രതീഷിന്റെ അടുത്തേക്ക് പോയത്.
ഇരുവരും എത്തിയതിന് പിന്നാലെ രതീഷ് കൈയിൽ കരുതിയിരുന്ന കത്തി കൊണ്ട് ഐശ്വര്യയുടെ നെഞ്ചിലും വയറിലും കുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച പിതാവിനും കൈകളിൽ കുത്തേറ്റു. ബഹളം കേട്ട് അയൽക്കാർ ഓടി വന്നപ്പോഴേക്കും പ്രതി കടന്നുകളഞ്ഞു.
ഗുരുതരമായി പരിക്കേറ്റ ഐശ്വര്യയെയും പിതാവിനെയും ഉടൻതന്നെ കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെയോടെ ഐശ്വര്യ മരിച്ചു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates