ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന എൻഡിഎയ്ക്ക് ഭൂരിപക്ഷം കുറയുമെന്ന് സർവേ. അതേസമയം ഭൂരിപക്ഷം കുറഞ്ഞാലും എൻഡിഎ തന്നെ അധികാരത്തിലേറുമെന്നും സീ വോട്ടർ സർവേ വ്യക്തമാക്കുന്നു. ഉത്തർപ്രദേശിലെ പ്രതിപക്ഷ മഹാസഖ്യമാണ് എൻഡിഎയ്ക്ക് പ്രധാന വെല്ലുവിളി ഉയർത്തുക. മഹാസഖ്യം ഇല്ലെങ്കിൽ എൻഡിഎയ്ക്ക് 307 സീറ്റ് വരെ ലഭിക്കുമെന്നും സർവേ ഫലം പ്രവചിക്കുന്നു. വാർത്താ ഏജൻസിയായ ഐഎഎൻഎസിനുവേണ്ടി ഈ മാസം സി-വോട്ടർ നടത്തിയ സർവേയുടേതാണ് റിപ്പോർട്ട്.
ബിജെപിക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടാനാകില്ല. എന്നാൽ മറ്റു പാർട്ടികളുടെ സഹായത്തോടെ എൻഡിഎയ്ക്കു സർക്കാർ രൂപീകരിക്കാനാകുമെന്ന് സർവേ പ്രവചിക്കുന്നു. ബി.ജെ.പി.ക്കു തനിച്ച് 220 സീറ്റും സഖ്യകക്ഷികൾക്ക് 44 സീറ്റും കിട്ടും. വൈ.എസ്.ആർ. കോൺഗ്രസ്, മിസോ നാഷണൽ ഫ്രണ്ട്, ബിജു ജനതാ ദൾ, തെലങ്കാന രാഷ്ട്ര സമിതി എന്നീ പാർട്ടികളുമായി തെരഞ്ഞെടുപ്പിനു മുമ്പേ സഖ്യമുണ്ടാക്കിയാൽ എൻ.ഡി.എ. 301 സീറ്റു നേടും.
കോൺഗ്രസ് നയിക്കുന്ന യുപിഎ.ക്ക് 141-ഉം. മറ്റു പാർട്ടികൾക്കെല്ലാംകൂടി 138 സീറ്റു ലഭിച്ചേക്കും. ഉത്തർപ്രദേശിൽ പ്രതിപക്ഷ മഹാസഖ്യമില്ലെങ്കിൽ എൻഡിഎ.ക്ക് 307 സീറ്റു കിട്ടും. യുപിഎ. 139 സീറ്റിലൊതുങ്ങും. മറ്റു പാർട്ടികൾക്കെല്ലാം കൂടി 97 സീറ്റേ കിട്ടൂ. കോൺഗ്രസിന് ഒറ്റയ്ക്ക് 86 സീറ്റു ലഭിക്കും. സഖ്യകക്ഷികൾ 55 സീറ്റുനേടും.
ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട്, എൽഡിഎഫ്., യുപിയിലെ മഹാസഖ്യം, തൃണമൂൽ കോൺഗ്രസ് എന്നിവയുമായി തെരഞ്ഞെടുപ്പ് പൂർവസഖ്യമുണ്ടാക്കിയാൽ യുപിഎയുടെ സീറ്റുനില 226 ആവും.80 സീറ്റുള്ള ഉത്തർപ്രദേശ് തന്നെയാകും കേന്ദ്രത്തിൽ ആരു ഭരിക്കണമെന്നതിൽ നിർണായകമാവുക.
കേരളത്തിൽ യുഎഡിഎഫിനാണു മുൻതൂക്കം. ആകെയുള്ള 20 സീറ്റിൽ കോൺഗ്രസ് നയിക്കുന്ന യുഡിഎഫ് മുന്നണി 14 സീറ്റ് നേടുമെന്നാണു പ്രവചനം. സിപിഎം നയിക്കുന്ന എൽഡിഎഫ് ആറു സീറ്റിലൊതുങ്ങും.എൻഡിഎയ്ക്ക് 31.1 ശതമാനം, യുപിഎയ്ക്ക് 30.9 ശതമാനം, മറ്റുള്ളവർക്ക് 28 ശതമാനം എന്നിങ്ങനെയാണു സർവേയിൽ പ്രവചിക്കുന്ന വോട്ടുവിഹിതം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates