സോൻപുർ: ബിഹാറിൽ ജനതാദൾ യുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ സ്റ്റേജ് തകർന്നു വീണ് നിരവധി പേർക്ക് പരിക്ക്. ജനതാദൾ യു നേതാവ് ചന്ദ്രികാ റായ്‌യുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് സ്റ്റേജ് തകർന്നു വീണത്.
സരൺ ജില്ലയിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. തിക്കും തിരക്കും മൂലമാണ് സ്റ്റേജ് തകർന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ല.
സോൻപുർ മണ്ഡലത്തിലെ സ്ഥാനാർഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് തൊട്ടുപിന്നാലെ നടത്തിയ റാലിക്കിടെയാണ് അപകടമുണ്ടായത്. ബിജെപി നേതാവ് രാജീവ് പ്രതാപ് റൂഡിയും സ്റ്റേജിലുണ്ടായിരുന്നു. റൂഡിയുടെ പ്രസംഗത്തിനു ശേഷം ചന്ദ്രികാ റായ് പ്രസംഗിക്കാൻ എഴുന്നേറ്റു. ഇതോടെ അദ്ദേഹത്തിന്റെ നിരവധി അനുയായികൾ ഹാരമണിയിക്കാൻ സ്‌റ്റേജിലേക്ക് കയറി. തൊട്ടുപിന്നാലെയാണ് സ്റ്റേജ് തകർന്നത്.
സോൻപുരിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കപ്പെട്ടില്ല എന്ന പരാതിയും ഉയർന്നിട്ടുണ്ട്. നൂറുകണക്കിനു പേരാണ് റാലിയിൽ പങ്കെടുത്തത്. സാമൂഹ്യ അകലം ഉറപ്പാക്കാനുള്ള നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. പലരും മാസ്‌ക് ധരിച്ചിരുന്നില്ല. പൊലീസുകാർ പോലും മുൻകരുതൽ സ്വീകരിക്കാതെയാണ് റാലിയുടെ സുരക്ഷ ഒരുക്കിയതെന്നും ആക്ഷേപമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates