

നാഗർകോവിൽ: മൂന്നു വയസ്സുള്ള മകളെ അച്ഛൻ വീട്ടിലെ ടാങ്കിലെ വെള്ളത്തിൽ മുക്കി കൊന്നു. ഭാര്യയുമായുണ്ടായ തർക്കത്തെത്തുടർന്നാണ് യുവാവ് മകളെ കൊലപ്പെടുത്തിയത്. കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ച ആറുവയസ്സുകാരനായ മകനും ഗുരുതരാവസ്ഥയിലാണ്. സംഭവശേഷം ഒളിവിൽ പൊയ പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
പണയം വച്ച ആഭരണം എടുത്തു കൊടുക്കാത്തതിനെച്ചൊല്ലിയാണ് യുവാവും ഭാര്യയും തമ്മിൽ വാക്കുതർക്കമുണ്ടായത്. അഞ്ചുഗ്രാമത്തിനു സമീപം മയിലാടി മാർത്താണ്ഡപുരം സ്വദേശി ചെന്തിൽകുമാറാണു കൊല നടത്തിയത്. എൽകെജി വിദ്യാർഥിനിയായ മകൾ സഞ്ചനയാണ് മരിച്ചത്. മകൻ ശ്യാം സുന്ദർ ആശുപത്രിയിൽ ചികിത്സയിലാണ്.
ഒന്നര ലക്ഷം രൂപയ്ക്കു ബാങ്കിൽ പണയം വച്ച ആഭരണങ്ങൾ തിരിച്ചെടുത്ത് തരാൻ ഭാര്യ രാമലക്ഷ്മി ആവശ്യപ്പെട്ടതാണ് കലഹത്തിന് കാരണം. ബന്ധുവീട്ടിലായിരുന്ന മകനെ ചെന്തിൽകുമാർ കൂട്ടിക്കൊണ്ടുവന്നു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഇതിനുള്ള തെളിവ് പൊലീസിന് ലഭിച്ചു. കഴുത്തിൽ കയർ മുറുകിയ നിലയിൽ അബോധാവസ്ഥയിലാണ് മകനെ കണ്ടെത്തിയത്.
മകനുമായി ആശുപത്രിയിലേക്ക് പോകുന്ന വഴി വീട്ടിൽ ഒറ്റക്കായിരുന്ന മകളെ നോക്കണമെന്നും രാമലക്ഷ്മി സമീപവാസികളെ വിളിച്ച് പറഞ്ഞു. എന്നാൽ ഇവർ എത്തിയപ്പോൾ ചെന്തിൽകുമാർ വീടു പൂട്ടി സ്ഥലം വിട്ടിരുന്നു. ആശുപത്രിയിൽ നിന്നെത്തിയ രാമലക്ഷ്മി സമീപവാസികളുടെ സഹായത്തോടെ പിൻവാതിൽ തകർത്തു വീട്ടിനുള്ളിൽ കയറിയപ്പൊഴാണു വെള്ളം നിറച്ച ടാങ്കിൽ സഞ്ചനയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates