തിരുച്ചിറപ്പള്ളി: മകളുടെ മുന്നിലിട്ടു ഗുണ്ടയുടെ തല മൂന്നംഗ സംഘം വെട്ടിയെടുത്തു. വെട്ടിയെടുത്ത തലയുമായി സ്റ്റേഷനിലെത്തി സംഘം കീഴടങ്ങി. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പകയാണ് ക്രൂരമായ കൊലപാതകത്തിനു കാരണം. തമിഴ്നാട് തിരുച്ചിറപ്പള്ളിയിലാണ് ഞെട്ടിക്കുന്ന കൊലപാതകം അരങ്ങേറിയത്.
ശ്രീരംഗം ഡ്രെയിനേജ് സ്ട്രീറ്റിലെ തൈവെട്ടി ചന്ദ്രുവെന്ന ചന്ദ്രമോഹനാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ശ്രീരംഗം റയില്‍വേ ബ്ലോക്കില്‍ താമസിക്കുന്ന ശരവണന്‍, സഹോദരന്‍ സുരേഷ്, ബന്ധു ശെല്‍വം എന്നിവരാണ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ലോക്ഡൗണ്‍ കാലത്തെ അതിക്രൂരമായ കൊലപാതകത്തില്‍ നടുങ്ങിയിരിക്കുകയാണ് തിരുച്ചിറപ്പള്ളി.
കഴിഞ്ഞ ദിവസമാണ് പത്ത് വയസുള്ള മകള്‍ക്ക് മുന്നില്‍ വച്ച് സ്ഥലത്തെ ഗുണ്ടയായ ചന്ദ്രമോഹനെ മൂന്നംഗ സംഘം വെട്ടി കൊലപെടുത്തിയത്. കലി അടങ്ങാത്ത അക്രമികൾ ഉടലില്‍ നിന്ന് ശിരസ് അറുത്തെടുത്തു. തുടർന്ന് വടിവാളിന്റെ തലപ്പില്‍ ശിരസ് കോര്‍ത്തെടുത്തു കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
മകളുമൊന്നിച്ചു ബൈക്കില്‍ വരുന്നതിനിടെ വീടിനു മുന്നില്‍ വച്ചായിരുന്നു ആക്രമണം. കാറിലെത്തിയ മൂന്നംഗ സംഘം വടിവാളുമായി ഇറങ്ങിയതു കണ്ടു ചന്ദ്രമോഹന്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചു. മകളെ വാള്‍ കാട്ടി ഓടിച്ച സംഘം ചന്ദ്രമോഹനെ തലങ്ങും വിലങ്ങും വെട്ടി. പിന്നീട് ശിരസ് അറുത്തെടുത്തു. വാള്‍തലപ്പില്‍ ശിരസ് കണ്ടു പരിഭ്രമിച്ച പൊലീസുകാര്‍ ഉടന്‍ സംഭവ സ്ഥലത്ത് കുതിച്ചെത്തി.
നിരവിധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ചന്ദ്രമോഹൻ. മൃതദേഹം തിരുച്ചിറപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് പൊലീസ് പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates