ചെന്നൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ വ്യാജ ശാഖ ആരംഭിച്ച യുവാവ് അറസ്റ്റിൽ. ഇയാൾക്കൊപ്പം കൂട്ടാളികളായ രണ്ട് പേരെയും പൊലീസ് പിടികൂടി. കടലൂർ ജില്ലയിലെ പന്റുത്തിയിലാണ് സംഭവം. കമൽ ബാബു എന്ന യുവാവാണ് മൂന്ന് മാസം മുൻപ് എസ്ബിഐയുടെ വ്യാജ ശാഖ തുടങ്ങിയത്.
അതേസമയം ഈ ശാഖയിൽ ഇതുവരെ ആരും നിക്ഷേപം നടത്തിയിരുന്നില്ല. ഒരു ഉപഭോക്താവ് സംശയം തോന്നി എസ്ബിഐയുടെ മറ്റൊരു ശാഖയിൽ അന്വേഷിച്ചതോടെയാണ് തട്ടിപ്പ് വെളിച്ചത്തു വന്നത്.
ബാങ്കിന്റെ പേരിലുള്ള നിക്ഷേപ രസീതുകൾ, പണം അടയ്ക്കുന്നതിനുള്ള രസീതുകൾ എന്നിവയടക്കമുള്ള വ്യാജ രേഖകൾ പൊലീസ് പിടിച്ചെടുത്തു. കമൽ ബാബുവിന്റെ അച്ഛനും അമ്മയും മുൻ ബാങ്കുദ്യോഗസ്ഥരാണ്.
പന്റുത്തിയിൽ തന്നെ പ്രിന്റിങ് പ്രസ് നടത്തുന്നയാളുടെയും റബർ സ്റ്റാമ്പുകൾ നിർമിക്കുന്നയാളുടെയും സഹായത്തോടെയായിരുന്നു ചെറിയ വാടക മുറിയിൽ ബാങ്ക് ആരംഭിച്ചത്. ഇവർ തന്നെയായിരുന്നു ബാങ്ക് ജീവനക്കാരായി ഇവിടെയുണ്ടായിരുന്നത്.
പന്റുത്തിയിൽ രണ്ട് ശാഖകളാണ് എസ്ബിഐയ്ക്കുള്ളത്. ഇതിൽ ഒരു ശാഖയുടെ മാനേജരോട് മൂന്നാം ശാഖ തുറന്നിട്ടുണ്ടോയെന്ന് ഉപയോക്താവ് അന്വേഷിച്ചതോടെയാണ് ബാങ്കധികൃതർ ഇതേക്കുറിച്ച് അന്വേഷിച്ചത്. ഇതോടെയാണ് തട്ടിപ്പ് പുറത്തായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates