പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുടിയില്‍ പിടിച്ചുവലിച്ചു, നെഞ്ചില്‍ ആഞ്ഞിടിച്ചു, നിലത്തുവീണ ഭര്‍ത്താവിനെ ചവിട്ടിക്കൊന്നു; യുവതി അറസ്റ്റില്‍, തുമ്പായത് അമ്മയുടെ സംശയം 

 ഗുജറാത്തില്‍ 52കാരനെ ഭാര്യ മര്‍ദ്ദിച്ച് കൊന്നു
Published on

അഹമ്മദാബാദ്:  ഗുജറാത്തില്‍ 52കാരനെ ഭാര്യ മര്‍ദ്ദിച്ച് കൊന്നു. മദ്യപാനിയായ ഭര്‍ത്താവ് വീണു മരിക്കുകയായിരുന്നു എന്ന് പറഞ്ഞ് വിശ്വസിപ്പിക്കാന്‍ ശ്രമിച്ച 35കാരിയെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാണ് കുടുക്കിയത്. മൃതദേഹത്തില്‍ പരിക്കേറ്റത്തിന്റെ പാടുകള്‍ കണ്ടെത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ ഭാര്യ കുറ്റം സമ്മതിക്കുകയായിരുന്നു.

ഗുജറാത്തിലെ വഡോദരയില്‍ കഴിഞ്ഞാഴ്ചയാണ് സംഭവം. രാജേഷാണ് കൊല്ലപ്പെട്ടത്. ഭാര്യ പുനി മാലി ആണ് അറസ്റ്റിലായത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വെളളിയാഴ്ചയാണ് പുറത്തുവന്നത്. ശ്വാസകോശത്തിനും വാരിയെല്ലിനും തകരാറുകള്‍ സംഭവിച്ചിട്ടുണ്ട് എന്നതാണ് പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.

മകന്‍ രാജേഷിന്റെ ശരീരത്തില്‍ കണ്ട പാടുകളില്‍ സംശയം തോന്നിയ അമ്മ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മരുമകള്‍ മദ്യപാനത്തിന് അടിമയാണെന്നും അമ്മ പൊലീസിനെ ധരിപ്പിച്ചു. തുടര്‍ന്ന് അമ്മയുടെ ആവശ്യം പരിഗണിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

ഭര്‍ത്താവുമായുളള വഴക്കിനെ തുടര്‍ന്ന് പുനി സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്.ഭാര്യയെ കൂട്ടിക്കൊണ്ടുവരാന്‍ രാജേഷ് യുവതിയുടെ വീട്ടിലേക്ക് പോയി. ഇവിടെ വച്ച് ഇരുവരും തമ്മില്‍ വീണ്ടും വഴക്ക് ഉണ്ടായി. ഇതില്‍ കുപിതയായ പുനി ഭര്‍ത്താവിനെ ചവിട്ടിക്കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. നെഞ്ചിലേറ്റ തുടര്‍ച്ചയായ ചവിട്ടുകളാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സഹോദരനെ അന്വേഷിച്ച് രാജേഷിന്റെ സഹോദരി വിളിച്ചപ്പോള്‍ അപകടത്തില്‍ ഭര്‍ത്താവ് മരിച്ചു പോയി എന്നാണ് യുവതി പറഞ്ഞത്. മദ്യലഹരിയിലാണ് അപകടം സംഭവിച്ചതെന്നും പുനി പറഞ്ഞതായി പൊലീസ് പറയുന്നു.

മൃതദേഹം വീട്ടില്‍ കൊണ്ടുവന്നപ്പോള്‍, മകന്റെ ശരീരത്തില്‍ കണ്ട പാടുകളില്‍ സംശയം തോന്നിയ അമ്മ പൊലീസിനെ സമീപിക്കുകയായിരുന്നു. അമ്മയുടെ പരാതിയിന്മേല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ പൊലീസ് തീരുമാനിക്കുകയായിരുന്നു. വീട്ടില്‍ വച്ചുണ്ടായ വഴക്കിനെ തുടര്‍ന്ന് താന്‍ കൊല്ലുകയായിരുന്നുവെന്ന് പുനി പൊലീസിന് നല്‍കിയ കുറ്റസമ്മത മൊഴിയില്‍ പറയുന്നു.  തന്റെ അരികില്‍ ഇരിക്കാന്‍ രാജേഷ് ആവശ്യപ്പെട്ടു. വീട്ടില്‍ പണിയുളളതിനാല്‍ അതിന് സമയമില്ല എന്ന് പറഞ്ഞ് തിരിച്ച് നടക്കാന്‍ തുടങ്ങി. അതിനിടെ യുവതിയുടെ മുടിയില്‍ പിടിച്ച് രാജേഷ് വലിച്ചു. ഇതില്‍ പ്രകോപിതയായ യുവതി പിടിയില്‍ നിന്ന് മുക്തമാകാന്‍ രാജേഷിന്റെ നെഞ്ചില്‍ ആഞ്ഞിടിച്ചു. ഇടിയുടെ ആഘാതത്തില്‍ രാജേഷ് നിലത്തുവീണു. തുടര്‍ന്ന് ജീവന്‍ നഷ്ടമാകുന്നത് വരെ രാജേഷിനെ തുടര്‍ച്ചയായി ചവിട്ടിയതായി യുവതി പൊലീസിന് മൊഴി നല്‍കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com