

ചിക്കമംഗളൂര്‍: മൂന്ന് മാസം പ്രായമുളള ആൺകുഞ്ഞിനെ അമ്മ നാവ് മുറിച്ചെടുത്ത ശേഷം കനാലിൽ എറിഞ്ഞുകൊന്നു. കുഞ്ഞ് നിർത്താതെ കരഞ്ഞതിനെത്തുടർന്നായിരുന്നു അമ്മയുടെ ക്രൂരത. കർണാടകത്തിലെ ചിക്കമംഗളൂരുവിൽ ബേട്ടതാവരക്കരയിലാണ് സംഭവം. കമല എന്ന സ്ത്രീയാണ് കുഞ്ഞിനെ കനാലിൽ എറിഞ്ഞുകൊന്നത്.
സുഖമില്ലാത്തതിനെ തുടർന്ന് കമലയും ഭർത്താവിന്‍റെ അമ്മയും കുഞ്ഞുമായി തവരക്കരയിലെ ആശുപത്രിയിൽ എത്തിയിരുന്നു. ആശുപത്രിയിൽ അഡ്മിറ്റ് ആക്കിയ കുഞ്ഞ് അസുഖം കാരണം നിർത്താതെ കരയുന്നുണ്ടായിരുന്നു. ഭർത്താവിന്‍റെ അമ്മ ഉറങ്ങിക്കിടന്ന നേരത്ത് കുഞ്ഞുമായി പുറത്തേക്ക് പോയ കമല നാല് കിലോമീറ്ററോളം അകലെയുളള ഹാലിയൂരിൽ എത്തി.
കുഞ്ഞ് കരച്ചിൽ നിർത്താതിരുന്നതിനാൽ കുഞ്ഞിന്‍റെ നാവ് മുറിച്ചെടുക്കുകയായിരുന്നു. പിന്നീട് ഭദ്ര പദ്ധതിയുടെ കനാലിലേക്ക് കുഞ്ഞിനെ വലിച്ചെറിഞ്ഞു. തിരിച്ച് ആശുപത്രിയിലെത്തിയ കമല കുഞ്ഞിനെ കാണാനില്ലെന്നാണ് ആശുപത്രി അധികൃതരോട് പറഞ്ഞത്. ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരമറിയിച്ചത്.
കനാലിൽ കുഞ്ഞിന്‍റെ മൃതദേഹം ഒഴുകിനടക്കുന്നത് കണ്ട നാട്ടുകാർ പൊലീസിനെ അറിയുകയായിരുന്നു. പൊലീസെത്തി കരക്കെത്തിച്ച മൃതദേഹം കൂടുതൽ അന്വേഷണത്തിനൊടുവിൽ കമലയുടെ കുഞ്ഞിന്റേതാണെന്ന് വ്യക്തമായി. വിശദമായ ചോദ്യം ചെയ്യലിൽ കമല കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കമലയ്ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടോയെന്ന സംശയത്തിലാണ് പൊലീസിപ്പോൾ. വൈദ്യ പരിശോധന നടത്തി ഇതിൽ വ്യക്തത വരുത്തുമെന്ന് പൊലീസ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates