മെട്രോ, ട്രെയിന്‍ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുന്നത് ആപത്ത്, മള്‍ട്ടിപ്ലക്‌സുകളും വേണ്ട: സര്‍വ്വേ 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ഭൂരിപക്ഷം ആളുകളും മെട്രോ, ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതിനെ എതിര്‍ക്കുന്നതായി സര്‍വ്വേ
മെട്രോ, ട്രെയിന്‍ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുന്നത് ആപത്ത്, മള്‍ട്ടിപ്ലക്‌സുകളും വേണ്ട: സര്‍വ്വേ 
Updated on
1 min read

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ഭൂരിപക്ഷം ആളുകളും മെട്രോ, ട്രെയിന്‍ സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കുന്നതിനെ എതിര്‍ക്കുന്നതായി സര്‍വ്വേ. രാജ്യത്തെ 51 ശതമാനം ആളുകളും മെട്രോ, ട്രെയിന്‍ സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കുന്നതിനെ എതിര്‍ക്കുന്നതായി സോഷ്യല്‍മീഡിയയെ അടിസ്ഥാനമാക്കിയുളള  പ്ലാറ്റ്‌ഫോമായ ലോക്കല്‍സര്‍ക്കിളിന്റെ സര്‍വ്വേ വ്യക്തമാക്കുന്നു. 25,000 പേരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്.

സെപ്റ്റംബര്‍ ഒന്നോടെ മെട്രോ, ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം ആരംഭിച്ച പശ്ചാത്തലത്തിലാണ് സര്‍വ്വേ റിപ്പോര്‍ട്ട് പുറത്തുവന്നത്. കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ മെട്രോ, ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കാനുളള നീക്കം ആപത്ത് ക്ഷണിച്ചുവരുത്തുന്നതാണെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം ആളുകളും അഭിപ്രായപ്പെട്ടു. 36 ശതമാനം ആളുകള്‍ മാത്രമാണ് മെട്രോ, ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നതിനെ അനുകൂലിച്ചത്. ആള്‍ക്കൂട്ട സാധ്യതയുളള മള്‍ട്ടിപ്ലക്‌സുകള്‍ തുറക്കുന്നതിനെയും ജനങ്ങള്‍ എതിര്‍ക്കുന്നു. 71 ശതമാനം ആളുകളാണ് എതിര്‍പ്പ് ഉന്നയിച്ചതെന്ന് സര്‍വ്വേ വ്യക്തമാക്കുന്നു. എസി പ്രവര്‍ത്തിക്കുന്നത് ഉള്‍പ്പെടെയുളള ഘടകങ്ങള്‍ കോവിഡ് വ്യാപനത്തിന് കാരണമാകുമെന്നും ജനങ്ങള്‍ അഭിപ്രായപ്പെട്ടതായി സര്‍വ്വേ ചൂണ്ടിക്കാണിക്കുന്നു.

സെപ്റ്റംബര്‍ ഒന്നിന് നിലവില്‍ വരുന്ന അണ്‍ലോക്ക് നാലാം ഘട്ടത്തിന്റെ മാര്‍ഗനിര്‍ദേശത്തില്‍ മെട്രോ, ട്രെയിന്‍ സര്‍വീസുകളും സിനിമാ തിയേറ്ററുകളും പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കര്‍ശന നിബന്ധനകളോടെയാകും മെട്രോ സര്‍വീസിന് അനുമതി നല്‍കുക. ഒരു കോച്ചില്‍ 50 പേരില്‍ കൂടരുത്, സാമൂഹിക അകലം പാലിക്കണം തുടങ്ങിയ നിബന്ധകളാണ് കേന്ദ്രം പരിഗണിക്കുന്നത്. മെട്രോ ട്രെയിനുകളില്‍ ഒരു മണിക്കൂറില്‍ കൂടുതല്‍ ആളുകള്‍ ചെലവഴിക്കുന്നില്ല. അതിനാല്‍ കര്‍ശനമായ മുന്‍കരുതലുകളോടെ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ സാധിക്കുമെന്നാണ് സംസ്ഥാനങ്ങളുടെ വാദം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com