

ന്യൂഡൽഹി: മെട്രോയിലും ബസിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനൊരുങ്ങി ആംആദ്മി സർക്കാർ. ലോക്സഭാ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നിർണായക തീരുമാനം. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സംസ്ഥാന സർക്കാർ പ്രഖ്യാപനത്തിന് ഒരുങ്ങുന്നത്. സ്ത്രീകളെ പൊതു ഗതാഗത സംവിധാനത്തിലേക്ക് ആകർഷിക്കാനും കൂടി ഉദ്ദേശിച്ചാണ് പുതിയ നീക്കം. നിരക്ക് ഇളവ് പ്രഖ്യാപിക്കുന്ന തീരുമാനം നാളെയുണ്ടാകും.
വൈദ്യുതി ഉപഭോഗ ബില്ലിലെ അടിസ്ഥാന നിരക്ക് താഴ്ത്താനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കെജ്‌രിവാൾ പറഞ്ഞു. ഇക്കാര്യത്തിൽ വൈദ്യുതി ബോർഡ് അധികൃതരുമായി ചർച്ച നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസുകളിലും ഡൽഹി ഇന്റഗ്രേറ്റഡ് മൾട്ടി മോഡൽ ട്രാൻസ്പോർട്ട് സിസ്റ്റത്തിലും സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിക്കാൻ തടസമുണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
എന്നാൽ ഡൽഹി മെട്രോയിൽ ഈ തീരുമാനം നടപ്പിലാക്കുന്നത് ഏറെ വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നാണ് ഉദ്യോഗസ്ഥ തലത്തിലുള്ള വിലയിരുത്തൽ. സംസ്ഥാന സർക്കാരിനും കേന്ദ്ര സർക്കാരിനും തുല്യ വിഹിതമാണ് ഡൽഹി മെട്രോ റെയിൽ കോർപറേഷനിലുള്ളത് എന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
രണ്ട് കിലോവാട്ട് വരെ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് അടിസ്ഥാന ബിൽ 20 രൂപയായിരുന്നത് 125 രൂപയാക്കി ഡൽഹി വൈദ്യുത നിയന്ത്രണ ബോർഡ് ഉയർത്തിയിരുന്നു. ഈ തീരുമാനം ബോർഡിന്റേത് മാത്രമായിരുന്നുവെന്നും ഇവരോട് അടിസ്ഥാന നിരക്ക് താഴ്ത്താൻ ആവശ്യപ്പെടുമെന്നുമാണ് മറ്റൊരു പ്രഖ്യാപനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates