

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ബിജെപിയുടെ പ്രചാരണ പരിപാടിയായ മേം ഭീ ചൗക്കിദാര്‍ സംപ്രേഷണം ചെയ്തതിന് ദൂരദര്ശന് തെരഞ്ഞെടുപ്പ് കമ്മിഷന് കാരണം കാണിക്കല്‍ നോട്ടീസ് നല്കി. മാർച്ച് 31 നാണ് പരിപാടി ദൂരദർശൻ സംപ്രേഷണം ചെയ്തത്. കോൺഗ്രസ് നൽകിയ പരാതിയിലാണ് നടപടി.
അതിനിടെ നമോ ടിവിക്ക് കേന്ദ്രസര്‍ക്കാരുമായി ബന്ധമില്ലെന്ന് വാര്‍ത്താ വിനിമയ മന്ത്രാലയം കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. നമോ ടിവി ബിജെപിയുടെ പ്രചാരണ മാധ്യമമാണെന്നാണ് വാര്‍ത്താ വിനിമയമന്ത്രാലയത്തിന്റെ നിലപാട്. ഇതിന്റെ ചെലവ് ബിജെപിയാണ് വഹിക്കുന്നതെന്നും വാർത്താവിനിമയ മന്ത്രാലയം കമ്മീഷനെ അറിയിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നമോ ടിവി സംപ്രേഷണം ആഭംഭിച്ചതിൽ കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചിരുന്നു. ഇതിന് മറുപടിയായാണ് വാർത്താവിനിമയ മന്ത്രാലയം നിലപാട് അറിയിച്ചത്. ചാനലിനെതിരേ ആം ആദ്മി പാർട്ടിയും കോണ്‍ഗ്രസുമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു ശേഷം ഒരു പാർട്ടിക്ക് സ്വന്തം ചാനൽ തുടങ്ങാൻ അനുമതി നൽകുന്നതു ചട്ടലംഘനമാണെന്ന് എഎപി പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു
പരസ്യങ്ങളൊന്നും ഇല്ലാതെ 24 മണിക്കൂറും പരിപാടികള്‍ സംപ്രേഷണം ചെയ്യുന്ന നമോ ടിവിയുടെ സാമ്പത്തിക ഉറവിടം അറിയണം എന്നതുള്‍പ്പെടെ ആവശ്യപ്പെട്ട് കോണ്‍ഗ്രസും തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമാണ് ചാനലിന്റെ ലോഗോ. പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം സംപ്രേഷണം ചെയ്യുന്നതിനായി കഴിഞ്ഞ മാസം 31-നാണ് 24 മണിക്കൂർ ചാനൽ പ്രവർത്തനം തുടങ്ങിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates