മേയ്ദിന അവധി ഒഴിവാക്കി ബിജെപി സര്‍ക്കാര്‍: ത്രിപുരയില്‍ വന്‍ പ്രതിഷേധം

മേയ്ദിനം ഇനി മുതല്‍ നിയന്ത്രിത അവധി ദിനങ്ങളുടെ പട്ടികയിലാകും ഉള്‍പ്പെടുകയെന്നും വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. 
മേയ്ദിന അവധി ഒഴിവാക്കി ബിജെപി സര്‍ക്കാര്‍: ത്രിപുരയില്‍ വന്‍ പ്രതിഷേധം
Updated on
1 min read

അഗര്‍ത്തല: അന്തര്‍ദേശീയ തൊഴിലാളി ദിനത്തെ പൊതു അവധി ദിനങ്ങളുടെ പട്ടികയില്‍ നിന്ന് ത്രിപുര സര്‍ക്കാര്‍ ഒഴിവാക്കി. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് വകവയ്ക്കാതെയാണ് സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ ഈ നടപടി. മേയ്ദിനം ഇനി മുതല്‍ നിയന്ത്രിത അവധി ദിനങ്ങളുടെ പട്ടികയിലാകും ഉള്‍പ്പെടുകയെന്നും വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. 

മേയ്ദിനമുള്‍പ്പെടെ പതിനൊന്ന് നിയന്ത്രിത അവധി ദിനങ്ങളായിരിക്കും ഇനി മുതല്‍ ത്രിപുരയിലുണ്ടാകുകയെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പതിനൊന്ന് നിയന്ത്രിത അവധി ദിവസങ്ങളില്‍ ഏതെങ്കിലും നാല് ദിവസം  സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി എടുക്കാം എന്നും ബിജെപി സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ഉള്‍പ്പെടുന്നു. 

മേയ്ദിനം പൊതു അവധിയാക്കി നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷമായ സിപിഎം രംഗത്തുവന്നു. തൊഴില്‍ അവകാശങ്ങളുടെ ദിനവമായി പരിഗണിക്കുന്ന മെയ് ദിനാവധി എടുത്തു കളയാനുള്ള നീക്കം തൊഴിലെടുക്കുന്ന ജനവിഭാഗത്തിന്റെ താല്‍പര്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് പാര്‍ട്ടി പുറത്തിറക്കിയ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. 

1978ല്‍ ത്രിപുര മുഖ്യമന്ത്രിയായി അധികാരമേറ്റ നൃപന്‍ ചക്രവര്‍ത്തിയാണ് സര്‍ക്കാര്‍ അവധിദിനങ്ങളില്‍ മേയ്ദിനം ഉള്‍പ്പെടുത്തിയത്. 

ബിജെപി സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ മനോഭാവത്തിന്റെ പ്രതിഫലനമാണ് ഈ നടപടി എന്ന് ത്രിപുരയിലെ മുന്‍ തൊഴില്‍ മന്ത്രിയായ മണിക് ദേ പ്രതികരിച്ചു. തൊഴിലാളികളോടുള്ള ഇവരുടെ വിരുദ്ധ മനോഭാവവും നിലപാടും ഇതില്‍ നിന്ന് വ്യക്തമാകുമെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളികളുടെ സ്വാതന്ത്ര്യ പ്രഖ്യാപനദിനമായിട്ടാണ് മെയ്ദിനത്തെ എല്ലാവരും കരുതുന്നത്. മറ്റൊരു സംസ്ഥാനത്തും ഇത്തരത്തില്‍ പൊതു അവധി ഇല്ലാതാക്കിയ നടപടി ഉണ്ടായിട്ടില്ലെന്നും മണിക് ദേ കൂട്ടിച്ചേര്‍ക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com