മോദിക്ക് ലാഹോറില്‍ കല്യാണത്തിന് പോകാമെങ്കില്‍ ഇന്ത്യയും പാക്കിസ്ഥാനും ക്രിക്കറ്റ് കളിക്കുന്നതില്‍ എന്താണ് തെറ്റ്: ശശി തരൂര്‍

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പാക്കിസ്ഥാനിലെ ലാഹോറില്‍ കല്യാണത്തിന് പങ്കെടുക്കാമെങ്കില്‍ എന്തുകൊണ്ട് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ക്രിക്കറ്റ് മത്സരം പുനരാരംഭിച്ചുകൂടെയെന്നും തരൂര്‍
മോദിക്ക് ലാഹോറില്‍ കല്യാണത്തിന് പോകാമെങ്കില്‍ ഇന്ത്യയും പാക്കിസ്ഥാനും ക്രിക്കറ്റ് കളിക്കുന്നതില്‍ എന്താണ് തെറ്റ്: ശശി തരൂര്‍
Updated on
1 min read

ന്യൂഡല്‍ഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ പുനരാരംഭിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. വരും വര്‍ഷങ്ങളില്‍ വിരാട് കൊഹ് ലിയുടെ നേതൃത്വത്തില്‍ കൂടുതല്‍ മത്സരങ്ങള്‍ കളിക്കാന്‍ തയ്യാറാകണമെന്നും തരൂര്‍ പറഞ്ഞു

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പാക്കിസ്ഥാനിലെ ലാഹോറില്‍ കല്യാണത്തിന് പങ്കെടുക്കാമെങ്കില്‍ എന്തുകൊണ്ട് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ക്രിക്കറ്റ് മത്സരം പുനരാരംഭിച്ചുകൂടെയെന്നും തരൂര്‍ ചോദിക്കുന്നു. ബാങ്കോക്കില്‍ ഇരുരാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. മോദി ഇറാക്കിലെ കൂഫെയില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. ഇതിനൊന്നുമില്ലാത്ത വിലക്ക് എന്തിനാണ് ഇരു രാജ്യങ്ങളും തമ്മില്‍ ക്രിക്കറ്റ് കളിക്കുമ്പോഴെന്നും തരൂര്‍  ചോദിക്കുന്നു. 

ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ പാക്കിസ്ഥാനെ പങ്കെടുപ്പിക്കാതിരിക്കാന്‍ ബിസിസിഐ ശ്രമം നടത്തുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പാക്കിസ്ഥാനെ ഒഴിവാക്കി മറ്റ് ആറ് രാജ്യങ്ങളായിരിക്കും എതിരാളികളെന്ന് ബിസിസിഐ, ഐസിസിയെ അറിയിക്കാനായിരുന്നു തീരുമാനം. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാന്റ്, ദക്ഷിണാഫ്രിക്ക,ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവയായിരിക്കും ഇന്ത്യയുടെ എതിര്‍ ടീമുകളെന്നാണ് റിപ്പോര്‍ട്ടുകള്‍.

2012-13 ഇന്ത്യ ആതിഥേയത്വം വഹിച്ച മൂന്ന് ഏകദിനങ്ങളുടെയും രണ്ട് ട്വന്റി 20മത്സരങ്ങള്‍ക്ക് ശേഷം ഇതേവരെ ഇരുരാജ്യങ്ങളും ക്രിക്കറ്റ് മൈതാനത്ത് നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയിട്ടില്ല. അന്ന് ഏകദിന പരമ്പര പാക്കിസ്ഥാന്‍ നേടിയിരുന്നു.2015നും 2023നും ഇടയില്‍ ആറ് പരമ്പരകള്‍ കളിക്കാന്‍ ബിസിസിഐയും പിസിബിയും തീരുമാനിച്ചിരുന്നു. എന്നാല്‍ പാക്കിസ്ഥാനില്‍ നിന്നും ക്രിക്കറ്റ് കളിക്കുന്നതില്‍ നിന്നും ഇന്ത്യ പിന്‍വാങ്ങുകയായിരുന്നു. തുടര്‍ന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട്  പിസിബി നോട്ടീസ് അയച്ചിരുന്നു.

എന്നാല്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരം വെറുമൊരു കളി മാത്രമല്ലെന്നും അതിനപ്പുറം മാനങ്ങളുണ്ടെന്നുമായിരുന്നു ഇന്ത്യന്‍ താരം ധോണിയുടെ പ്രതികരണം. ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളേണ്ടത് സര്‍ക്കാരാണെന്നുമായിരുന്നു ധോണിയുടെ അഭിപ്രായം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com