മോദിയുടെ സത്യപ്രതിജ്ഞ; എണ്ണായിരത്തോളം അതിഥികൾ പങ്കെടുക്കും; രാഷ്ട്രപതി ഭവനിലെ ഏറ്റവും വലിയ ചടങ്ങ്

പ്രധാനമന്ത്രിയായി രണ്ടാം വട്ടവും നരേന്ദ്ര മോദി നാളെ അധികാരമേൽക്കാനൊരുങ്ങുകയാണ്. രാഷ്ട്രപതി ഭവനിലെ തന്നെ ഏറ്റവും വലിയ ചടങ്ങായി നാളെത്തെ സത്യപ്രതിജ്ഞ മാറും
മോദിയുടെ സത്യപ്രതിജ്ഞ; എണ്ണായിരത്തോളം അതിഥികൾ പങ്കെടുക്കും; രാഷ്ട്രപതി ഭവനിലെ ഏറ്റവും വലിയ ചടങ്ങ്
Updated on
1 min read

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായി രണ്ടാം വട്ടവും നരേന്ദ്ര മോദി നാളെ അധികാരമേൽക്കാനൊരുങ്ങുകയാണ്. രാഷ്ട്രപതി ഭവനിലെ തന്നെ ഏറ്റവും വലിയ ചടങ്ങായി നാളെത്തെ സത്യപ്രതിജ്ഞ മാറും. ചടങ്ങില്‍ എണ്ണായിരത്തോളം അതിഥികളാണ് പങ്കെടുക്കുന്നത്. നാളെ വൈകീട്ട് ഏഴ് മണിക്ക് സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിക്കും.

ബിംസ്റ്റെക് (ബേ ഓഫ് ബംഗാള്‍ ഇനീഷിയേറ്റീവ് ഫോര്‍ മള്‍ട്ടി സെക്ടറല്‍ ടെക്‌നിക്കല്‍ ആന്‍ഡ് ഇക്കണോമിക് കോ ഓപറേഷന്‍ -bimstec) അംഗ രാജ്യങ്ങളിലെ രാഷ്ട്ര തലവന്‍മാര്‍ ചടങ്ങില്‍ മുഖ്യാതിഥികളായി പങ്കെടുക്കും. അയല്‍ രാജ്യങ്ങള്‍ക്ക് പ്രധാന്യം നല്‍കുക എന്ന നയത്തിന്റെ ഭാഗമായിട്ടാണ് ഇവര്‍ക്കുള്ള ക്ഷണം. ബിംസ്റ്റെക് രാഷ്ട്ര തലവന്‍മാരെ കൂടാതെ സംസ്ഥാന മുഖ്യമന്ത്രിമാര്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, പ്രതിപക്ഷ അംഗങ്ങള്‍, നയതന്ത്രജ്ഞര്‍, സ്ഥാനപതിമാര്‍, സിനിമാ മേഖലയില്‍ നിന്നടക്കമുള്ള താരങ്ങള്‍, പ്രവാസി ഇന്ത്യക്കാര്‍ തുടങ്ങി അതിഥികളുടെ വന്‍ നിര തന്നെ മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ഡല്‍ഹിയിലെത്തും. 

ചായയും ലഘു ഭക്ഷണവും ചടങ്ങിനെത്തുന്ന അതിഥികള്‍ക്ക് നല്‍കും. സമൂസയും ചീസ് വിഭവങ്ങളും അടങ്ങിയതാകും ലഘു ഭക്ഷണം. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ബിംസ്റ്റെക് രാഷ്ട്രതലവന്‍മാര്‍ക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അത്താഴ വിരുന്നൊരുക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചില ഉദ്യോഗസ്ഥരും രാഷ്ട്രപതിയുടെ വിരുന്നില്‍ പങ്കെടുക്കും.

2014ൽ ലഭിച്ചതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തിലാണ് ഇത്തവണ എന്‍ഡിഎ അധികാരത്തിലേറിയിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടിയ വമ്പന്‍ വിജയത്തിന്റെ പ്രതിഫലനം കൂടിയാകും ചടങ്ങ്. രാഷ്ട്രപതി ഭവനിലെ തുറന്ന മൈതാനത്താകും ചടങ്ങ്. 2014ലും ഇവിടെ തന്നെയായിരുന്നു ചടങ്ങ്. അന്ന് 5000ത്തോളം അതിഥികളാണ് പരിപാടിയില്‍ പങ്കെടുത്തിരുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com