മോഹന്‍ ഭാഗവതിന്റെ പരിപാടിക്ക് ഓഡിറ്റോറിയം നല്‍കാതെ മമത; വരവിന് പിന്നില്‍ ബംഗാള്‍ സര്‍ക്കാരിന് സംശയം

ആര്‍എസ്എസ് തലവന്‍ ബംഗാളിലേക്ക് എത്തുന്ന സമയമാണ് ബംഗാള്‍ സര്‍ക്കാര്‍ സംശയത്തോടെ കാണുന്നത്
മോഹന്‍ ഭാഗവതിന്റെ പരിപാടിക്ക് ഓഡിറ്റോറിയം നല്‍കാതെ മമത; വരവിന് പിന്നില്‍ ബംഗാള്‍ സര്‍ക്കാരിന് സംശയം
Updated on
1 min read

ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതിന്റെ പരിപാടിക്കായി ഓഡിറ്റോറിയം നല്‍കാതെ ബംഗാള്‍ സര്‍ക്കാര്‍. ഒക്ടോബറില്‍ മോഹന്‍ ഭഗവത് പങ്കെടുക്കേണ്ട പരിപാടിക്കായി ബംഗാള്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഓഡിറ്റോറിയമായിരുന്നു ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ ബംഗാളിലെ പ്രശസ്തമായ മഹാജാതി സദന്‍ ഓഡിറ്റോറിയം മോഹന്‍ ഭാഗവതിന്റെ പരിപാടിക്കായി നല്‍കേണ്ടതില്ലെന്നാണ് ഓഡിറ്റോറിയം അധികൃതരുടെ നിലപാട്. 

ഓക്ടോബര്‍ മൂന്നിന് നടത്താന്‍ നിശ്ചയിച്ചിരുന്ന പരിപാടിയില്‍ മോഹന്‍ ഭാഗവതിനൊപ്പം ബംഗാള്‍ ഗവര്‍ണര്‍ കേസരി നാഥ് തൃപാതിയും പങ്കെടുക്കേണ്ടതായിരുന്നു. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തില്‍ സിസ്റ്റര്‍ നിവേദിതയുടെ സ്ഥാനം എന്ന വിഷയത്തിലായിരുന്നു ഇവിടെ ഭാഗവത് പ്രഭാഷണം നടത്താനിരുന്നത്. 

ഭാഗവത് പ്രഭാഷണം നടത്താന്‍ നിശ്ചയിച്ച വിഷയം അതിവൈകാരികത നിറഞ്ഞതല്ലെങ്കിലും, ആര്‍എസ്എസ് തലവന്‍ ബംഗാളിലേക്ക് എത്തുന്ന സമയമാണ് ബംഗാള്‍ സര്‍ക്കാര്‍ സംശയത്തോടെ കാണുന്നത്. ദുര്‍ഗാ പൂജയുടെ അവസാന ദിവസമായ ഭിജോയ് ദശമിയിലാണ് മോഹന്‍ ഭാഗവത് കോല്‍ക്കത്തയില്‍ എത്തുന്നത്. അതിന് തൊട്ടടുത്ത ദിവസമാണ് മുഹറം. 

ഭിജോയ് ദശമിയില്‍ ആയുധ പൂജ ഉള്‍പ്പെടെയുള്ള പരിപാടികള്‍ ഹിന്ദുത്വ പാര്‍ട്ടികള്‍ ബംഗാളില്‍ ആസൂത്രണം ചെയ്തിരിക്കുന്നതും ബംഗാള്‍ സര്‍ക്കാര്‍ സൂക്ഷമമായി വിലയിരുത്തുന്നുണ്ട്.

ജൂലൈയിലായിരുന്നു പരിപാടിയുടെ സംഘാടകര്‍ ഓഡിറ്റോറിയം ബുക്ക് ചെയ്തത്. എന്നാല്‍ പിന്നാലെ ഓഡിറ്റോറിയത്തിന്റെ അറ്റകുറ്റപ്പണി ഉള്‍പ്പെടെയുള്ള വാദങ്ങള്‍ നിരത്തി ബുക്കിങ് ക്യാന്‍സര്‍ ചെയ്യുകയാണെന്ന് ഓഡിറ്റോറിയം അധികൃതര്‍ അറിയിക്കുകയായിരുന്നു എന്ന് സംഘാടകര്‍ പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com