കൊൽക്കത്ത: ബംഗാളിലെ സിബിഐ നടപടിയിൽ പ്രതിഷേധിച്ച് മെട്രോ ചാനലിനടുത്ത് രാത്രി തന്നെ സത്യഗ്രഹ സമരം ആരംഭിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് വിഷയം രാഷ്ട്രീയ ആയുധമാക്കുകയാണ് അവർ. ആരോപണ വിധേയനായ കൊൽക്കത്ത സിറ്റി പൊലീസ് കമ്മീഷണർ രാജീവ് കുമാറും പന്തലിലെത്തിയിട്ടുണ്ട്.
മോദിക്കെതിരെ നിൽക്കുന്ന മഹാസഖ്യത്തിന്‍റെ മുഖമായി സ്വയം അവരോധിക്കുകയാണ് മമത. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അടക്കമുള്ളവർ പിന്തുണയുമായി രംഗത്തെത്തി കഴിഞ്ഞു.
അടിയന്തരാവസ്ഥയേക്കാൾ മോശപ്പെട്ട അവസ്ഥയാണ് രാജ്യത്ത് നിലവിലുള്ളതെന്നും കേന്ദ്രം അട്ടിമറിക്കാണ് ശ്രമിക്കുന്നതെന്നും മമത നേരത്തെ ആരോപിച്ചിരുന്നു. സിബിഐയെ ഉപയോഗിച്ച് തൃണമൂൽ കോൺഗ്രസിനെ തകർക്കാനുള്ള ശ്രമമാണ് മോദി നടത്തുന്നതെന്നും മമത വിമർശിച്ചിരുന്നു.
ശാരദ ചിട്ടി തട്ടിപ്പ് റോസ് വാലി തട്ടിപ്പു കേസുകളില്‍ പൊലീസ് കമ്മീഷണർ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനുള്ള നീക്കവുമായി സിബിഐ എത്തിയതിനെ വിമർശിച്ചാണ് മമത രംഗത്തെത്തിയത്. കേസുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകളും ഫയലുകളും കാണാതായതിനെത്തുടര്‍ന്ന് അദ്ദേഹത്തിന് സിബിഐ പലതവണ സമന്‍സ് അയച്ചിരുന്നു. തുടര്‍ന്നാണ് സിബിഐ സംഘം അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ കൊല്‍ക്കത്തയിലെത്തിയത്. കമ്മീഷണറുടെ വസതി പരിശോധിക്കാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ കൊല്‍ക്കത്തയില്‍ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് ബംഗാളിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates