യെസ് ബാങ്ക് അഴിമതി; റാണ കപൂറിന്റെ ലണ്ടനിലുള്ള 127 കോടിയുടെ ഫ്ലാറ്റ് കണ്ടുകെട്ടി
ന്യൂഡൽഹി: യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂറിന്റെ ലണ്ടനിലെ 127 കോടി രൂപയുടെ ഫ്‌ളാറ്റ് എൻഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ റാണ കപൂറിനെ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് വസ്തുവകകൾ പിടിച്ചെടുത്തിരിക്കുന്നത്.
റാണാ കപൂറിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഡുഇറ്റ് ക്രിയേഷൻസ് ജേഴ്‌സി ലിമിറ്റഡിന്റെ പേരിൽ 2017ലാണ് 93 കോടി രൂപയ്ക്ക് ഈ വസ്തുവകകൾ വാങ്ങിയത്. വിവിധ വെബ്‌സൈറ്റുകളിൽ ഇവ വിൽപനയ്ക്ക് വെച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.
യെസ് ബാങ്കിലെ കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട് ഈ വർഷം മാർച്ചിൽ സിബിഐ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. വിവിധ ബാങ്കുകളിൽ നിന്നായി ആകെ 97,000 കോടി രൂപയോളം വായ്പയെടുക്കുകയും ഇതിൽ 31,000 കോടിയും വകമാറ്റിയെന്നുമാണ് ആരോപണം. വ്യാജ കമ്പനികളുടെ വലിയ ശൃംഖലതന്നെ ഇതിനായി ഉപയോഗിച്ചിട്ടുണ്ടെന്നും അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.
പ്രൊമോട്ടർ കപിൽ വാധാവനുമായി ചേർന്ന് യെസ് ബാങ്കിലെ പണം കൈമാറുന്നതിൽ റാണ കപൂർ ഗൂഢാലോചന നടത്തിയെന്നും ഈ പണം അവസാനം റാണ കപൂറിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഡുഇറ്റ് അർബൻ വെഞ്ച്വഴ്സ് ലിമിറ്റഡിൽ എത്തിയെന്നുമായിരുന്നു സിബിഐയുടെ പ്രധാന ആരോപണം. സിബിഐ അന്വേഷണത്തെ തുടർന്നായിരുന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസിൽ അന്വേഷണം ആരംഭിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
