രണ്ടാം ക്ലാസ്സുകാരനെ കഴുത്തറുത്ത് കൊന്ന സംഭവം: സ്‌കൂള്‍ ബസ് ജീവനക്കാരന്‍ അറസ്റ്റില്‍

ഹരിയാനയിലെ ഗുഡ്ഗാവില്‍ രണ്ടാം ക്ലാസ്സുകാരനെ കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ സ്‌കൂള്‍ ബസ് ജീവനക്കാരന്‍ അറസ്റ്റില്‍.
അശോക് കുമാര്‍
അശോക് കുമാര്‍
Updated on
1 min read

ഡെല്‍ഹി: ഹരിയാനയിലെ ഗുഡ്ഗാവില്‍ രണ്ടാം ക്ലാസ്സുകാരനെ കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ സ്‌കൂള്‍ ബസ് ജീവനക്കാരന്‍ അറസ്റ്റില്‍. വെള്ളിയാഴ്ച രാവിലെയാണ് ഏഴു വയസ്സുകാരനായ പ്രഥ്യുമാന്‍ താക്കൂര്‍ എന്ന കുട്ടിയെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ശൗചാലയത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തെത്തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തു.

സ്‌കൂളിലെ ബസ് കണ്ടക്ടര്‍ അശോക് കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗുഡ്ഗാവിലെ ഘാംറോജ് സ്വദേശിയാണ് 42 കാരനായ അശോക് കുമാര്‍. സ്‌കൂളിലെ 16 സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചശേഷമാണ് പൊലീസ് ഇയാളെ പിടികൂടിയത്.

രാവിലെ സ്‌കൂളിലെത്തിയ കുട്ടി ശൗചാലയത്തിലേയ്ക്ക് പോയപ്പോള്‍ പിന്നാലെയെത്തിയ പ്രതി കുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ എതിര്‍ത്ത കുട്ടിയുടെ കഴുത്ത്, ഇയാള്‍ കയ്യില്‍ കരുതിയിരുന്ന കത്തികൊണ്ട് മുറിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. പ്രതി കുറ്റം സമ്മതിച്ചതായും ഗുഡ്ഗാവ് പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.

സംഭവത്തില്‍ പ്രതിഷേധിച്ച് കുട്ടികളുടെ രക്ഷിതാക്കള്‍ വെള്ളിയാഴ്ച സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. സ്‌കൂള്‍ മാനേജ്‌മെന്റിന്റെ അശ്രദ്ധയ്‌ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പൊലീസ് കമ്മീഷണറുടെ ഓഫീസിലേക്കും മരിച്ച കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധമാര്‍ച്ച് നടത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com