രണ്ട് വയസുകാരിയുടെ കൊലപാതകം: അലിഗഡില്‍ സംഘര്‍ഷം, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രണ്ട് വയസുകാരിയുടെ കൊലപാതകം: അലിഗഡില്‍ സംഘര്‍ഷം, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കൊലപാതകത്തില്‍ പ്രതിഷേധിച്ച് തീവ്ര വലതുസംഘടനകള്‍ നടത്താനുദ്ദേശിച്ച 'മഹാപഞ്ചായത്ത്' പൊലീസ് തടഞ്ഞു. 
Published on

അലിഗഡ്: രണ്ട് വയസുകാരിയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് അലിഗഡിലെ താപ്പലില്‍ സംഘര്‍ഷാവസ്ഥ. ഇതേ തുടര്‍ന്ന് പ്രദേശത്തെ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കുകയും കൂടുതല്‍ സുരക്ഷ സേനയെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കൊലപാതകത്തില്‍ പ്രതിഷേധിച്ച് തീവ്ര വലതുസംഘടനകള്‍ നടത്താനുദ്ദേശിച്ച 'മഹാപഞ്ചായത്ത്' പൊലീസ് തടഞ്ഞു. 

പെണ്‍കുട്ടി കൊല്ലപ്പെട്ട തപ്പല്‍ പ്രദേശത്ത്‌നിന്ന് ഒരുവിഭാഗം പലായനം ചെയ്യുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. അതേസമയം, ആരും പലായനം ചെയ്യുന്നില്ലെന്നും ആക്രമണ മുന്നറിയിപ്പിനെ തുടര്‍ന്ന് കുറച്ച് പേര്‍ ഒഴിഞ്ഞുപോയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. അവരെ വൈകാതെ തിരിച്ചെത്തിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

തപ്പല്‍ മേഖലയില്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുകയാണ്. മതസൗഹാര്‍ദം തകര്‍ക്കുന്ന എന്തെങ്കിലും തരത്തിലുള്ള സന്ദേശങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് ഇറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൊലപാതകം ചിലര്‍ വര്‍ഗീയ ലഹളയാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും തെറ്റായ വീഡിയോകളും ശബ്ദസന്ദേശങ്ങളും പ്രചരിപ്പിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. 

മാതാപിതാക്കള്‍ കടംവാങ്ങിയ 10000 രൂപ തിരികെ ലഭിക്കാത്തതിന്റെ ദേഷ്യത്തില്‍ ഇവരുടെ രണ്ട് വയസുള്ള മകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ഇതുവരെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com