രാജ്യത്ത് കോവിഡ് ബാധിച്ചവരില്‍ 42 ശതമാനവും യുവജനങ്ങള്‍; 58 പേരുടെ നില ഗുരുതരം, 24 മണിക്കൂറിനിടെ 601 പേര്‍ക്ക് കൊറോണ 

കൊറോണ വൈറസ് ബാധിതരില്‍ 42 ശതമാനം പേര്‍ 21- 40 പ്രായപരിധിയിലുളളവരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍
ചിത്രം: പിടിഐ
ചിത്രം: പിടിഐ
Updated on
1 min read

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിച്ചവരില്‍ 42 ശതമാനം പേരും യുവജനങ്ങളാണെന്ന് കേന്ദ്രസര്‍ക്കാര്‍. കൊറോണ വൈറസ് ബാധിതരില്‍ 42 ശതമാനം പേര്‍ 21- 40 പ്രായപരിധിയിലുളളവരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

33 ശതമാനം പേര്‍ 41-60 പ്രായപരിധിയിലുളളവരാണ്. 0-20 പ്രായപരിധിയിലുളള കുട്ടികളില്‍ കോവിഡ് രോഗം കുറവാണ്. കോവിഡ് രോഗബാധിതരില്‍ ഒന്‍പത് ശതമാനം പേര്‍ മാത്രമാണ് ഈ പ്രായപരിധിയിലുളളത്. 60 വയസ്സിന് മുകളില്‍ പ്രായമുളളവരില്‍ ഈ രോഗം കണ്ടെത്തിയാല്‍ ഗുരുതരമാകാനുളള സാധ്യത കൂടുതലാണെന്നാണ് മുന്നറിയിപ്പ്. രാജ്യത്തെ കോവിഡ് ബാധിതരില്‍ ഈ പ്രായപരിധിയിലുളളവര്‍ 17 ശതമാനമാണെന്നും ലാവ് അഗര്‍വാള്‍ പറയുന്നു.

നിലവില്‍ രാജ്യത്ത് 2902 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുളളത്. 24 മണിക്കൂറിനിടെ പുതുതായി 601 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതേ കാലയളവില്‍ 12 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായും ലാവ് അഗര്‍വാള്‍ വ്യക്തമാക്കി. ഇതോടെ മരണസംഖ്യ 68 ആയി. നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന 58 പേരുടെ നില ഗുരുതരമാണെന്നും 183 പേര്‍ക്ക് രോഗം ഭേദമായതായും ലാവ് അഗര്‍വാള്‍ പറഞ്ഞു.

കോവിഡ് ബാധിതരില്‍ 1023 പേര്‍ ഡല്‍ഹി നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. 17 സംസ്ഥാനങ്ങളില്‍ നിന്ന് സമ്മേളനത്തില്‍ പങ്കെടുത്തവരിലാണ് രോഗം കണ്ടെത്തിയത്. മൊത്തം കോവിഡ് കേസുകളില്‍ 30 ശതമാനവും തബ് ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ സമ്മേളനത്തില്‍ പങ്കെടുത്തവരും അവരുമായി  സമ്പര്‍ക്കം പുലര്‍ത്തിയവരുമായി 22,000 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com