

ന്യൂഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കി. സങ്കല്‍പ്പ് പത്ര എന്ന് പേരിട്ടിരിക്കുന്ന പ്രകടനപത്രിക പ്രധാനമന്ത്രി നരേന്ദ്രമോദി, പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് തുടങ്ങിയവര്‍ ചേര്‍ന്നാണ് പുറത്തിറക്കിയത്.
ആറുകോടി ജനങ്ങളുമായി സംസാരിച്ച് തയ്യാറാക്കിയതാണ് പ്രകടന പത്രികയെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷം രാജ്യത്തിന്റെ സുവര്‍ണ കാലമായിരുന്നു. അതിര്‍ത്തി സുരക്ഷിതമായി. രാജ്യാഭിമാനം വാനോളം ഉയര്‍ന്നു. മികച്ച ഭരണവും രാജ്യസുരക്ഷയുമാണ് ബിജെപിയുടെ പ്രധാന വാഗ്ദാനമെന്നും അമിത് ഷാ പറഞ്ഞു. ദീര്‍ഘ വീക്ഷണമുള്ളതും പ്രായോഗികവുമായ പത്രികയാണെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.
45 പേജുള്ള പ്രകടനപത്രികയില്‍ 75 വാഗ്ദാനങ്ങളാണുള്ളത്. ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുമെന്ന് പത്രികയില്‍ ബിജെപി വാഗ്ദാനം ചെയ്യുന്നു. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും. ചെറുകിട കര്‍ഷകര്‍ക്ക് പെന്‍ഷന്‍, ഒരു ലക്ഷം വരെയുള്ള കര്‍ഷക വായ്പയ്ക്ക് അഞ്ചു വര്‍ഷം വരെ പലിശയില്ല, കര്‍ഷകര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും പെന്‍ഷന്‍, ഏകീകൃത സിവില്‍കോഡും, പൗരത്വ ബില്ലും നടപ്പാക്കും, ജൈവ കൃഷി പ്രോൽസാഹിപ്പിക്കും, 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ 75 പദ്ധതികള്‍ തുടങ്ങിയവ പ്രകടനപത്രികയില്‍ ഉള്‍പ്പെടുന്നു.
സൗഹാര്‍ദ അന്തരീക്ഷത്തില്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കും, ഗ്രാമ വികസനത്തിന് 25 ലക്ഷം കോടിയുടെ പദ്ധതി, പ്രതിരോധ മേഖലയില്‍ സ്വയം പര്യാപ്തത നേടും തുടങ്ങിയ വാഗ്ദാനങ്ങളും പത്രികയിലുണ്ട്. മോദിയുടെ ഭരണത്തില്‍ രാജ്യം മികച്ച പുരോഗതി കൈവരിച്ചു. അഞ്ച് വര്‍ഷം കൊണ്ട 50 ലധികം നിര്‍ണായക തീരുമാനങ്ങള്‍ എടുത്തു. മികച്ച ഭരണവും ദേശസുരക്ഷയും പ്രധാന അജണ്ടയെന്നും സങ്കല്‍പ്പ് പത്രയില്‍ വ്യക്തമാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates