റയാന്‍ സ്‌കൂളിലെ കൊലപാതകം :  16 കാരനെ മുതിര്‍ന്ന പൗരനായി കണക്കാക്കി വിചാരണ ചെയ്യാന്‍ തീരുമാനം

കേസ് ജുവനൈല്‍ കോടതിയില്‍ നിന്ന് ജില്ലാ കോടതിയിലേക്ക് മാറ്റി.
റയാന്‍ സ്‌കൂളിലെ കൊലപാതകം :  16 കാരനെ മുതിര്‍ന്ന പൗരനായി കണക്കാക്കി വിചാരണ ചെയ്യാന്‍ തീരുമാനം
Updated on
1 min read

ന്യൂഡല്‍ഹി : ഹരിയാനയിലെ ഗുരുഗ്രാം റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ എട്ടുവയസ്സുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ സ്‌കൂളിലെ വിദ്യാര്‍ത്ഥിയെ മുതിര്‍ന്ന പൗരനായി കണക്കാക്കി വിചാരണ ചെയ്യാന്‍ തീരുമാനം. ഗുരുഗ്രാമിലെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്‍രേതാണ് തീരുമാനം. കേസ് ജുവനൈല്‍ കോടതിയില്‍ നിന്ന് ജില്ലാ കോടതിയിലേക്ക് മാറ്റി. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി പ്രൃഥ്വിമാന്‍ താക്കൂര്‍ റയാന്‍ സ്‌കൂളിലെ ശുചിമുറിയില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട സംഭവത്തിലാണ്, സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ 16 കാരന്‍ പിടിയിലായത്. 

പ്രതി ചെയ്ത കുറ്റം അങ്ങേയറ്റം ഹീനകരമാണെന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് വിലയിരുത്തി. കൊലപാതകം നടത്തിയപ്പോള്‍ പ്രതി പ്രായത്തില്‍ കവിഞ്ഞ പക്വത പുലര്‍ത്തിയിരുന്നെന്ന് ബോര്‍ഡ് വിലയിരുത്തി. കുറ്റം ചെയ്തതിനെത്തുടര്‍ന്ന് നേരിട്ടേക്കാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് പ്രതി മനസ്സിലാക്കിയിരുന്നതായും, കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതും ഇതിന് തെളിവാണെന്നും 18 പേജുള്ള വിധിന്യായത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ചൂണ്ടിക്കാട്ടി. 

വിദ്യാര്‍ത്ഥി ചെയ്തത് അതിക്രൂരമായ ഹീനകൃത്യമാണ്. ജുവനൈല്‍ നിയമത്തിന്റെ പരിധിയില്‍പെടുത്തി ക്രൂരകൃത്യത്തിന് കിട്ടാവുന്ന ശിക്ഷ കുറയാനിടയാകരുത്. പ്രതിക്ക് കൊലപാതകത്തിന് പരമാവധി ശിക്ഷ ലഭിക്കേണ്ടതുണ്ടെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം ബോര്‍ഡ് അംഗീകരിക്കുകയായിരുന്നു. പ്രതിക്ക് 18 വയസ്സ് തികയുന്നതുവരെ ഫരീദാബാദിലെ ഒബ്‌സര്‍വേഷന്‍ ഹോമില്‍ പാര്‍പ്പിക്കാനും ജുവനൈല്‍ ബോര്‍ഡ് ഉത്തരവിട്ടു. 

കൊല്ലപ്പെട്ട പൃഥ്വിമാന്‍ താക്കൂര്‍
കൊല്ലപ്പെട്ട പൃഥ്വിമാന്‍ താക്കൂര്‍

2017 സെപ്തംബര്‍ എട്ടിനാണ് രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്. സ്‌കൂളിലെ വിദ്യാര്‍ത്ഥി മരിച്ചാല്‍ അടുത്ത ദിവസത്തെ പരീക്ഷയും അധ്യാപക രക്ഷാകര്‍തൃയോഗവും മാറ്റുമെന്ന് കരുതിയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പിടിയിലായ വിദ്യാര്‍ത്ഥി സിബിഐയോട് കുറ്റസമ്മതം നടത്തിയിരുന്നു. നേരത്തെ കേസില്‍ സ്‌കൂളിലെ ബസ് കണ്ടക്ടറെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് കേസന്വേഷണം സിബിഐ ഏറ്റെടുത്തതോടെയാണ് യഥാര്‍ത്ഥ പ്രതി വലയിലായത്. 

കേസിന്റെ വിചാരണ ജില്ലാ കോടതിയിലേക്ക് മാറ്റാനുള്ള ബോര്‍ഡിന്റെ തീരുമാനത്തില്‍ മരിച്ച വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ സന്തോഷം പ്രകടിപ്പിച്ചു. ഇനി ഒരു കുട്ടിക്കും ഈ ഗതി നേരിടാതിരിക്കാന്‍ ഈ തീരുമാനം ഇടയാകട്ടെ എന്ന് പൃത്വിമാന്റെ മാതാപിതാക്കള്‍ പ്രതികരിച്ചു. അതേസമയം ബോര്‍ഡിന്റെ വിധിയെ പ്രതിയുടെ കുടുംബം അപലപിച്ചു.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com