വാഴുമോ വീഴുമോ ?; കര്‍ണാടകയില്‍ ക്ലൈമാക്‌സിലേക്ക് ; വിശ്വാസവോട്ടെടുപ്പ് ഇന്ന് നടന്നേക്കും

ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മുന്‍പ് വോട്ടെടുപ്പ് നടത്താന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് രണ്ട്  എം എല്‍ എമാര്‍ സുപ്രീംകോടതിയെ സമീപിച്ചു
വാഴുമോ വീഴുമോ ?; കര്‍ണാടകയില്‍ ക്ലൈമാക്‌സിലേക്ക് ; വിശ്വാസവോട്ടെടുപ്പ് ഇന്ന് നടന്നേക്കും
Updated on
1 min read

ബംഗലൂരു : രാഷട്രീയ പ്രതിസന്ധി തുടരുന്ന കര്‍ണാടകയില്‍ വിശ്വാസവോട്ടെടുപ്പ് ഇന്ന് നടന്നേക്കും. മുഖ്യമന്ത്രി കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസ പ്രമേയത്തിന്മേല്‍ രണ്ടുദിവസം വിധാന്‍ സഭയില്‍ ചര്‍ച്ച നടന്നിരുന്നു. ചര്‍ച്ച ഇനിയും നീട്ടിക്കൊണ്ടുപോകാതെ വോട്ടെടുപ്പ് നടത്തി പ്രതിസന്ധി അവസാനിപ്പിക്കാനാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

വോട്ടെടുപ്പിന് മുന്നോടിയായി  ഇന്നലെ രാത്രി  ബിജെപിയും കോണ്‍ഗ്രസും നിയമസഭാകക്ഷി യോഗം ചേര്‍ന്നു. സഖ്യസര്‍ക്കാര്‍ തകരില്ലെന്ന ആത്മവിശ്വാസമുണ്ടെന്നു കര്‍ണാടക പി സി സി അധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവു പറഞ്ഞു. സര്‍ക്കാര്‍ നിലനിര്‍ത്താന്‍ പതിനെട്ടടവും പയറ്റുകയാണ് കോണ്‍ഗ്രസ് സഖ്യം. നിലവില്‍ 100 പേരുടെ പിന്തുണമാത്രമാണ് സഖ്യത്തിനുള്ളത്. രാമലിംഗറെഡ്ഢി ഒഴികെയുള്ള വിമതരെല്ലാം രാജിയില്‍ ഉറച്ചു നില്‍ക്കുകയാണ്. അതേസമയം 107 പേരുടെ പിന്തുണയുള്ള ബിജെപി, സര്‍ക്കാര്‍ രൂപീകരിക്കാമെന്ന  ആത്മവിശ്വാസത്തിലാണ്. 

അതിനിടെ, ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മുന്‍പ് വോട്ടെടുപ്പ് നടത്താന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് രണ്ട് സ്വതന്ത്ര എം എല്‍ എമാര്‍ സുപ്രീംകോടതിയെ സമീപിച്ചു. എം.എല്‍.എമാരായ എച്ച് നാഗേഷും ആര്‍ ശങ്കറുമാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി ഇന്ന്  രാവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റെ ശ്രദ്ധയില്‍പ്പെടുത്തും. എം.എല്‍.എമാര്‍ക്ക് നല്‍കുന്ന വിപ്പിന്റെ കാര്യത്തില്‍ വ്യക്തത തേടി മുഖ്യമന്ത്രി കുമാരസ്വാമിയും പിസിസി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവുവും ഹര്‍ജി നല്‍കിയിട്ടുണ്ട്. 

കുമാരസ്വാമി സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന് ബിഎസ്പി എംഎല്‍എ എന്‍. മഹേഷിനു മായാവതി നിര്‍ദേശം നല്‍കി. നിയമസഭ യോഗത്തിന് എത്തുകയോ വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കുകയോ  ചെയ്യില്ലെന്ന് മഹേഷ് വ്യക്തമാക്കിയിരുന്നു ഇതിനുപിന്നാലെയാണ് ട്വിറ്ററിലൂടെ മായാവതിയുടെ നിര്‍ദ്ദേശം. വോട്ടെടുപ്പ് ഇനിയും നീണ്ടു പോയാല്‍ ഗവര്‍ണര്‍ ശക്തമായ നടപടികളിലേക്ക് നീങ്ങിയേക്കുമെന്നും സൂചനയുണ്ട്. കര്‍ണാടകയിലെ രാഷ്ട്രീയ സാഹചര്യം വ്യക്തമാക്കി ഗവര്‍ണര്‍ ഇതിനോടകം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com