ന്യൂഡല്‍ഹി : സിബിഐ ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മയെ മാറ്റിയതിന് പിന്നാലെ സിബിഐയില്‍ കൂട്ട സ്ഥലംമാറ്റം. നരേന്ദ്രമോദിയുടെയും ബിജെപി നേതൃത്വത്തിന്റെയും അടുപ്പക്കാരനായ സിബിഐ ജോയിന്റ് ഡയറക്ടര്‍ രാകേഷ് അസ്താനക്കെതിരായ കേസ് അന്വേഷിക്കുന്ന 12 സിബിഐ ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റി. കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന അജയ് ബസിയെ പോര്‍ട്ട് ബ്ലെയറിലേക്കാണ് മാറ്റിയത്.
വ്യവസായിയിൽ നിന്നും മൂന്നു കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ കഴിഞ്ഞ ദിവസം സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനക്കെതിരെ സിബിഐ കൈക്കൂലി കേസ് രജിസ്റ്റര്‍ ചെയ്തതോടെയാണ് അന്വേഷണ ഏജന്‍സിയുടെ തലപ്പത്ത് തമ്മിലടി രൂക്ഷമായത്. പ്രശ്‌നത്തില്‍ ഇടപെട്ട പ്രധാനമന്ത്രി ഇരുവരെയും വിളിച്ച് ചര്‍ച്ച നടത്തിയിരുന്നു.
കഴിഞ്ഞദിവസം രാത്രി പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത അപ്പോയിന്റ്‌മെന്റ് യോഗത്തിലാണ് ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മയെ മാറ്റാന്‍ തീരുമാനിച്ചത്. സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്ക് നിര്‍ബന്ധിത അവധിയും നല്‍കി. കേസന്വേഷണത്തില്‍ ഇടപെടരുതെന്നും അസ്താനയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം താല്‍ക്കാലിക ഡയറക്ടറുടെ ചുമതല നല്‍കിയ നാഗേശ്വരറാവുവിനെതിരെ പ്രശാന്ത് ഭൂഷണ്‍ ആരോപണവുമായി രംഗത്തെത്തി. അസ്താനയെ രക്ഷിക്കുന്നതിനാണ് റാവുവിനെ നിയമിച്ചതെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. 
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates