ഒന്‍പതരയ്ക്ക് ഓഫീസിലെത്തണം, വീട്ടിലിരുന്ന് ജോലി വേണ്ട, ഫയലുകള്‍ ഉടന്‍ തീര്‍പ്പാക്കണം; മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രിയുടെ ഉപദേശം

കൃത്യസമയത്ത് ജോലിക്ക് എത്തിയും വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് ഒഴിവാക്കിയും മാതൃകയാകണമെന്ന് മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശം
ഒന്‍പതരയ്ക്ക് ഓഫീസിലെത്തണം, വീട്ടിലിരുന്ന് ജോലി വേണ്ട, ഫയലുകള്‍ ഉടന്‍ തീര്‍പ്പാക്കണം; മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രിയുടെ ഉപദേശം
Updated on
1 min read

ന്യൂഡല്‍ഹി: കൃത്യസമയത്ത് ജോലിക്ക് എത്തിയും വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് ഒഴിവാക്കിയും മാതൃകയാകണമെന്ന് മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശം. രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷമുളള മന്ത്രിമാരുടെ ആദ്യയോഗത്തിലാണ് കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന് വേണ്ടിയുളള നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്.

മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങളോട് പുതിയ അംഗങ്ങളെ ചേര്‍ത്തുനിര്‍ത്തണമെന്നും അവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സഹമന്ത്രിമാര്‍ക്ക് കൂടുതല്‍ പങ്കാളിത്തം നല്‍കണം. ക്യാബിനറ്റ് മന്ത്രിമാര്‍ സഹമന്ത്രിമാരുമായി പ്രധാന ഫയലുകള്‍ പങ്കുവെയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ഫയലുകളില്‍ വേഗത്തില്‍ തീരുമാനം ഉണ്ടാകുന്നതിന് ക്യാബിനറ്റ് മന്ത്രിമാര്‍ കീഴുദ്യോഗസ്ഥരുമായി ഒന്നിച്ചിരിക്കാന്‍ സമയം കണ്ടെത്തണം. മന്ത്രിമാര്‍ 9.30ന് തന്നെ ഓഫീസില്‍ എത്തണം. പാര്‍ലമെന്റ് ചേരുന്ന 40 ദിവസത്തേക്ക് രാജ്യത്തിന് പുറത്തേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും മോദി പറഞ്ഞു.

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കൃത്യ സമയത്ത് ഓഫീസില്‍ എത്തിയതുകൊണ്ട് ദിവസേന ചെയ്ത് തീര്‍ക്കേണ്ട കര്‍ത്തവ്യങ്ങളുടെ രൂപ രേഖ തയ്യാറാക്കാന്‍ സാധിച്ചതായി മോദി പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട എംപിമാരെ സന്ദര്‍ശിക്കാനും സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനും മന്ത്രിമാര്‍ സമയം കണ്ടെത്തണം. പുതിയ വികസന പദ്ധതികളെക്കുറിച്ച് വിശകലനം ചെയ്യാനായി ഒത്തുചേരണമെന്നും മോദി നിര്‍ദ്ദേശിച്ചതായി പ്രധാനമന്ത്രിയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

അടുത്ത 100 ദിവസങ്ങള്‍ക്കുള്ളില്‍ അഞ്ചുവര്‍ഷത്തേക്കുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന അജണ്ട രൂപീകരിക്കണമെന്നും മോദി നിര്‍ദ്ദേശിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com