മുംബൈ; അന്തരിച്ച നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ ശരീരത്തിൽ വിഷാംശത്തിന്റെ സാന്നിധ്യമില്ലെന്ന് റിപ്പോർട്ട്. താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട ഫൊറൻസിക് പരിശോധനാഫലം സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കിയ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) വിദഗ്ധരാണ് സിബിഐക്ക് റിപ്പോർട്ട് കൈമാറിയത്. സുശാന്തിന്റെ ആന്തരാവയവങ്ങളിൽ വിഷാംശം ഉണ്ടായിരുന്നില്ലെന്ന മുംബൈ പൊലീസിന്റെ നിഗമനം ശരിവെക്കുന്നതാണ് റിപ്പോർട്ട് എന്നാണ് സൂചന.
മുംബൈയിൽ സുശാന്തിന്റെ വീട്ടിലെത്തി തെളിവെടുത്തും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വിലയിരുത്തിയും ആന്തരാവയവങ്ങൾ രാസ പരിശോധനയ്ക്കു വിധേയമാക്കിയുമാണ് എയിംസിലെ ഫോറൻസിക് മെഡിസിൻ വിഭാഗം റിപ്പോർട്ട് തയ്യാറാക്കിയത്. മുംബൈ പോലീസിനുവേണ്ടി നടത്തിയ ഫോറൻസിക് പരിശോധനാ ഫലത്തിൽ അപാകങ്ങളുണ്ടോ എന്നു പരിശോധിക്കാനാണ് സിബിഐ എയിംസിലെ വിദഗ്ധരുടെ സഹായം തേടിയത്.
എന്നാൽ റിപ്പോർട്ടിനെക്കുറിച്ച് എയിംസോ സിബിഐയോ വെളിപ്പെടുത്തിയിട്ടില്ല. സിബിഐയുടെ കണ്ടെത്തലുമായി ഒത്തുപോകുന്നതാണ് റിപ്പോർട്ട് എന്നുമാത്രമാണ് എയിംസിലെ അധികൃതർ പറയുന്നത്. സുശാന്തിനെ വിഷംകൊടുത്തു കൊന്നതല്ല എന്നാണ് ഫൊറൻസിക് പരിശോധനാഫലം വ്യക്തമാക്കുന്നത്. സുശാന്തിന് വിഷബാധയേറ്റിട്ടില്ലെന്ന് മുംബൈ പോലീസിനു നൽകിയ റിപ്പോർട്ടിൽ തങ്ങൾ വ്യക്തമാക്കിയിരുന്നെന്ന് കലീനയിലെ ഫോറൻസിക് ലബോറട്ടറി ചൊവ്വാഴ്ച അറിയിച്ചു. ജൂൺ മാസത്തിലാണ് കലീന ലാബ് മുംബൈ പോലീസിന് പരിശോധനാഫലം കൈമാറിയത്.
അതേസമയം, സുശാന്തിന്റെ പോസ്റ്റ്‌മോർട്ടം പരിശോധനയിൽ ചില അപാകങ്ങളുള്ളതായി എയിംസിലെ വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം പരിശോധന നടന്ന സ്ഥലത്ത് വേണ്ടത്ര വെളിച്ചമില്ലായിരുന്നു എന്നതാണ് പ്രധാന പരാതി. സുശാന്തിന്റെ മരണത്തെക്കുറിച്ച സമഗ്രമായി അന്വേഷിക്കുന്നുണ്ടെന്നും ഒരു സാധ്യതയും തള്ളിക്കളഞ്ഞിട്ടില്ലെന്നും സിബിഐ കഴിഞ്ഞദിവസം പത്രക്കുറിപ്പിൽ പറഞ്ഞിരുന്നു. അതിനിടെ സുശാന്തിനെ കഴുത്തു ഞെരിച്ച് കൊന്നതാണെന്ന ആരോപണവുമായി താരത്തിന്റെ കുടുംബത്തിന്റെ അഭിഭാഷകൻ രംഗത്തെത്തിയിരുന്നു. എയിംസിലെ വിദഗ്ധന്റെ കണ്ടെത്തലെന്ന് പറഞ്ഞുകൊണ്ടായിരുന്നു വെളിപ്പെടുത്തൽ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates