ഗാസിയബാദ്: ഫോൺ കെണിയിൽ വീഴ്ത്തി 500 സ്ത്രീകളെ ബ്ലാക്ക്മെയിൽ ചെയ്ത 22 കാരൻ പിടിയിൽ. ഹരിയാനയിലെ റോഹ്ത്തക്ക് സ്വദേശി ദീപക്ക് കുമാർ എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡൽഹി, മുംബൈ, ബംഗളൂരു, കൊൽക്കത്ത തുടങ്ങിയ വൻ നഗരങ്ങളിൽ നിന്നടക്കമുള്ള സ്ത്രീകളെയാണ് ഇയാൾ ഫോൺ കെണിയിൽ വീഴ്ത്തിയതെന്ന് എന്നാണ് പൊലീസ് പറയുന്നത്.
സ്ത്രീകളെ വീഡിയോ കോൾ ചെയ്ത ശേഷം അവരുടെ മുന്നിൽ വെച്ച് വസ്ത്രങ്ങൾ അഴിച്ചു മാറ്റുകയും യുവതികൾ ഡിസ്‌കണക്ട് ചെയ്യുന്നതിന് മുമ്പായി സ്‌ക്രീൻഷോട്ട് എടുത്ത് ആ ചിത്രവും വീഡിയോയും ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതുമാണ് ഇയാളുടെ രീതി. സ്ത്രീകളെ സെക്സ് ചാറ്റിനും, വീഡിയോ കോളുകൾ വഴിയുള്ള നഗ്നത പ്രദർശനത്തിനും നിർബന്ധിക്കുന്ന തരത്തിലും യുവാവ് ഭീഷണിപ്പെടുത്തും.
അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ദീപക് കുമാർ ഒരു സെൽഫോൺ റിപ്പയറിങ് കടയിൽ ജോലി ചെയ്യുകയാണ്. സ്മാർട്ട് ഫോൺ റിപ്പയർ ചെയ്യുന്ന ജോലിയായതിനാൽ വിവിധ ആപ്പുകൾ സംബന്ധിച്ചും ഫോൺ ഉപയോഗം സംബന്ധിച്ചും നല്ല ധാരണയുള്ളയാളാണ് ഇയാൾ.
കോളർ ഐഡി ആപ്പുകൾ ഉപയോഗിച്ചാണ് ഇയാൾ സ്ത്രീകളുടെ നമ്പർ കണ്ടെത്തുന്നത്. കിട്ടുന്ന ഒരു നമ്പറിലേക്ക് ഫോൺ ചെയ്യും എടുക്കുന്നയാൾ സ്ത്രീ ആണെങ്കിൽ ആ നമ്പർ സേവ് ചെയ്യും. അല്ലെങ്കിൽ കോളർ ഐഡി ഉപയോഗിച്ച് നമ്പർ സ്ത്രീയുടെയാണോ എന്ന് ഉറപ്പിക്കും. പിന്നീട് ഫോൺ നമ്പർ ഹൈഡ് ചെയ്യുന്ന രീതിയിൽ, വിദേശത്ത് നിന്ന് കോൾ ചെയ്യുന്ന രീതിയിലായിരിക്കും വീഡിയോ കോൾ ചെയ്യുന്നത്.
സ്ത്രീകൾ ഫോൺ എടുക്കുമ്പോൾ വീഡിയോയ്ക്ക് മുന്നിൽ വെച്ചു തന്നെ ഇയാൾ നഗ്നനാകുകയും സ്ത്രീകൾ ഫോൺ ഡിസ്‌കണക്ട് ചെയ്യും മുമ്പ് തന്നെ അതിന്റെ സ്‌ക്രീൻ ഷോട്ട് എടുക്കുകയോ കോൾ റെക്കോർഡ് ചെയ്യുകയോ ചെയ്യും. പിന്നീട് ഈ ഇമേജുകളും വീഡിയോകളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തും. സ്ത്രീകളുമായി തനിക്ക് ബന്ധമുണ്ടെന്നും അവർ പറഞ്ഞിട്ടാണ് താൻ നഗ്നനായതെന്നും സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമെന്നും പറഞ്ഞാണ് ഇയാൾ ബ്ലാക്ക് മെയിലിങ് നടത്തിയിരുന്നത്. യുവതികളെ ലൈംഗിക ചാറ്റിന് ഉപയോഗിക്കാനും അവരുടെ നഗ്ന ചിത്രങ്ങൾ ഷെയർ ചെയ്യിക്കാനും വേണ്ടിയാണ് ഈ രീതി ഇയാൾ ഉപയോഗിച്ചത്.
രണ്ട് വർഷത്തോളം ഇത്തരത്തിൽ തട്ടിപ്പ് നടത്തിയ ഇയാൾ അടുത്തിടെ ഉത്തർപ്രദേശിലെ ഗസിയാബാദിലുള്ള ഒരു അഭിഭാഷകയെ ഈ രീതിയിൽ വിളിച്ചതോടെയാണ് പിടി വീണത്. പതിവ് പോലെ ഫോൺ വിളിച്ച് അഭിഭാഷകയെ ഭീഷണിപ്പെടുത്തി.
ജൂൺ 25 ന് ദക്ഷിണാഫ്രിക്ക, ഫിലിപ്പയ്ൻസ് തുടങ്ങിയ വിവിധ ലൊക്കേഷനുകളിൽ നിന്നു ഒരാൾ തന്നെ വിളിച്ച് അശ്ലീല പ്രദർശനം നടത്തി ഭീഷണിപ്പെടുത്തുന്നതായി ആഗസ്റ്റ് 20ന് ഇവർ ഗാസിയാബാദ് പൊലീസ് സ്‌റ്റേഷനിൽ എത്തി പരാതി നൽകി. ആപ്പ് ഉപയോഗിച്ച് യഥാർത്ഥ ഫോൺ നമ്പർ മറച്ചു വെച്ചായിരുന്നു ഇയാൾ ഫോൺ വിളിച്ചതെങ്കിലും സിം ഹരിയാനയിൽ നിന്നുള്ളതാണെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് ഹരിയാന പൊലീസുമായി നടത്തിയ സംയുക്ത നീക്കത്തിൽ ദീപക്കിനെ റോഹ്ത്തക്കിൽ നിന്ന് ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
സ്ത്രീകളോട് സംസാരിക്കാനുള്ള ആഗ്രഹം കൊണ്ടാണ് താൻ ഇങ്ങനെ ചെയ്തത് എന്നാണ് ഇയാൾ മൊഴി നൽകിയ്. ചെറുപ്പത്തിലെ സ്ത്രീകൾ സുഹൃത്തുക്കളായി ഇല്ല, കാമുകിമാരും ഇല്ല. സ്ത്രീകളുമായി സംസാരിക്കണമെന്നത് വലിയ ആഗ്രഹമായി മാറി. അതിനാണ് ബ്ലാക്ക് മെയിൽ ചെയ്ത് സെക്സ് ചാറ്റ് നടത്തിയത് എന്നും ഇയാൾ മൊഴി നൽകി.
സ്ത്രീ പീഡനവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകൾ ചുമത്തിയാണ് ദീപക്കിനെതിരേ കേസെടുത്തിരിക്കുന്നത്. റോത്തക്കിലെ വീട്ടിൽ നിന്നുമാണ് ദീപകിനെ പൊലീസ് പിടികൂടിയത്. ഇയാളിൽ നിന്നു രണ്ട് സിം കാർഡുകളുള്ള ഫോണും കണ്ടെത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates